പകുതിവിലയ്ക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്ത് 350 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ തൊടുപുഴ സ്വദേശി അനന്തുകൃഷ്ണനുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. മൂവാറ്റുപുഴയിൽ അറസ്റ്റിലായ അനന്തുവിന്റെ കൊച്ചി ഹൈക്കോടതി ജങ്ഷനിലെ അശോക ഫ്ളാറ്റിൽ ബി.ജെ.പി നേതാവ് രാധാകൃഷ്ണൻ വരാറുണ്ടായിരുന്നെന്ന് ഇവിടുത്തെ ജീവനക്കാർ പറയുന്നു. 10 പേരിൽ കൂടുതൽ സ്റ്റാഫും രണ്ട് ഡ്രൈവർമാരും അനന്തുവുമുണ്ടായിരുന്നുവെന്ന് സെക്യൂരിറ്റി ജീവനക്കാരൻ പറയുന്നു.കോൺഗ്രസ് നേതാവ് ലാലി വിൻസെൻ്റും ഈ ഫ്ലാറ്റിൽ നിത്യ സന്ദർശകരാണെന്ന് കെയർ ടേക്കറും വാച്ച്മാനും പറയുന്നു.നിരന്തരം ആഡംബര കാറുകൾ വന്നു പോയിരുന്നതായും വരുന്നവരിലേറെയും ഉന്നത ബന്ധമുള്ളവർ ആയിരുന്നുവെന്നും ഇരുവരും വെളിപ്പെടുത്തി.
ഈ ഫ്ളാറ്റിൽ പോലീസ് പ്രാഥമിക തെളിവെടുപ്പ് നടത്തിയിരുന്നു. അനന്തുവിന് കിട്ടിയ വിവിധ വ്യക്തികളുടേയും സംഘടനകളുടേയും പേരിലുള്ള ട്രോഫികളും പുരസ്കാരങ്ങളും ഫ്ളാറ്റിൽ അടുക്കിവെച്ചിരുന്നു. ഇതും തട്ടിപ്പിന്റെ ഭാഗമാണെന്നാണ് പോലീസ് കരുതുന്നത്.
കഴിഞ്ഞ ഞായാറാഴ്ച്ച പല തവണകളായി അനന്തുവിന്റെ സംഘം ഫ്ളാറ്റിൽ നിന്ന് രേഖകൾ മാറ്റിയിരുന്നു. അനന്തു അറസ്റ്റിലായതിന് പിന്നാലെയായിരുന്നു ഈ നീക്കം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രേഖകളുടെ മുകളിൽ പല സ്ഥലങ്ങളുടേയും പേരുകൾ എഴുതിയിട്ടുണ്ട്. അശോക ഫ്ളാറ്റ് സമുച്ചയത്തിലെ മൂന്ന് അപാർട്മെന്റുകളാണ് അനന്തുവും സംഘവും വാടകയ്ക്ക് എടുത്തിരുന്നത്.
അതേസമയം, കേസിൻ്റെ അന്വേഷണം കോൺഗ്രസ് നേതാക്കളിലേക്കും നീളുകയാണ്. പലയിടങ്ങളിലും പ്രതി അനന്തു കൃഷ്ണൻ സംഘടിപ്പിച്ച പരിപാടികളിൽ ഉദ്ഘാടകരായി എത്തിയത് കോൺഗ്രസ് നേതാക്കളാണ്. പറവൂരിൽ മാത്രം ആയിരത്തിലേറെ പേർ തട്ടിപ്പിനിരയായിട്ടുണ്ട് എന്നാണ് വിവരം. കേസിൻ്റെ അന്വേഷണം ഉടൻ ക്രൈംബ്രാഞ്ചിന് കൈമാറും. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിന് ശേഷമാകും ഇത്. കൂടുതൽ പരാതികൾ ലഭിക്കുന്നതായും റിപ്പോർട്ടുണ്ട്.
ബ്ലോക്ക് അടിസ്ഥാനത്തിൽ സൊസൈറ്റികൾ രൂപീകരിച്ചാണ് അനന്തുവും സംഘവും തട്ടിപ്പ് നടത്തിയത്. സംസ്ഥാനത്ത് 75-ൽ അധികം ബ്ലോക്കുകളിൽ സൊസൈറ്റി രൂപീകരിച്ച് അതിൽ ആളുകളെ അംഗങ്ങളാക്കിയാണ് പണം വാങ്ങിയിരുന്നത്. സ്കൂട്ടറിന് പുറമെ സോളാർ പാനലുകൾ, ലാപ്ടോപ്പ്, രാസവളം, തയ്യൽ മെഷീൻ എന്നിവയും പകുതി വിലയ്ക്ക് നൽകിയിരുന്നു. നാഷണൽ എൻ.ജി.ഒ. കോൺഫെഡറേഷന്റെ പേരിലായിരുന്നു തട്ടിപ്പ്. സ്ത്രീകളാണ് തട്ടിപ്പിൽ കുടുങ്ങിയവരിലേറേയും.
1,20,000 രൂപ വിലയുള്ള സ്കൂട്ടർ 60,000 രൂപയ്ക്ക് നൽകുമെന്നായിരുന്നു വാഗ്ദാനം. പ്രാദേശികതലത്തിൽ വാർഡംഗത്തെയും മറ്റും സ്വാധീനിച്ച് സീഡ് സൊസൈറ്റി എന്നപേരിൽ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി. വിശ്വാസ്യത സൃഷ്ടിക്കാനായി ഇവർ കോഴിക്കോട് പോലീസിന്റെ നേതൃത്വത്തിലുള്ള ക്ഷേമനികേതനിൽ തയ്യൽ ക്ലസ്റ്റർ തുടങ്ങിയിരുന്നു. കണ്ണൂർ പോലീസ് സഹകരണ സംഘവുമായി സഹകരിച്ച് സ്കൂൾ കിറ്റ് വിതരണവും നടത്തി.
അനന്തു അറസ്റ്റിലായശേഷം വിവിധ ജില്ലകളിൽ നിന്നുള്ള പരാതികളുടെ എണ്ണം കൂടിയിട്ടുണ്ട്. തട്ടിപ്പിന്റെ വ്യാപ്തി ഇനിയും ഉയരാനാണ് സാധ്യത. പത്തിലേറെ സന്നദ്ധ സംഘടനകൾ തട്ടിപ്പിനിരയായി. ഇവരിൽ രണ്ട് സംഘടനകൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കണ്ണൂരിൽ ഇതുവരെ 392 പരാതിയാണ് ലഭിച്ചത്. ഇടുക്കിയിൽ ലഭിച്ചത് 129 പരാതികളാണ്.
2019-ൽ ഇടുക്കിയിൽ തട്ടിപ്പ് കേസിൽ അനന്തു കൃഷ്ണൻ അറസ്റ്റിലായിട്ടുണ്ട്. ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു പുതിയ തട്ടിപ്പ്. നാല് വർഷം കൊണ്ട് പല ഉന്നതരേയും ഇയാൾ തട്ടിപ്പിന് ഇരയാക്കി. കോടികൾ സമ്പാദിച്ച് ആഡംബര ജീവിതം നയിക്കുകയായിരുന്നു ഇയാൾ.