![]() |
ലക്ഷ്മി |
സ്വർണമാല നഷ്ടപ്പെട്ട് കരഞ്ഞുതളർന്ന തന്റെ മകൾക്ക് മന്ത്രി അബ്ദുറഹ്മാൻ (V Abdurahiman) പുതിയ സ്വർണമാല വാങ്ങി നൽകിയെന്ന പിതാവിന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. ഫേസ്ബുക്ക് വഴിയാണ് വിമൽ കുമാർ പിരപ്പൻകോട് തൻറെ അനുഭവം പങ്കുവെച്ചത് . കേരള സർക്കാറിന്റെ പരിപാടിയിൽ പങ്കെടുത്ത് മടങ്ങവേയാണ് ലക്ഷ്മി എന്ന തന്റെ മകളുടെ സ്വർണമാല നഷ്ടമായതെന്ന് വിമൽ കുമാർ ഫേസ്ബുക്കിൽ കുറിക്കുന്നു.
ലക്ഷ്മി എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അച്ഛന് വിമല്‍ കുമാര്‍ അഞ്ച് ഗ്രാമുള്ള സ്വര്‍ണ മാല തിരുവനന്തപുരത്തെ ഭീമ ജ്വല്ലറിയില്‍ നിന്നും വാങ്ങി നല്‍കിയത്. ചെറിയ ലോക്കറ്റുള്ള നേര്‍ത്ത ഒരു കുഞ്ഞ് സ്വര്‍ണ മാല. കുറച്ച് നാള് അത് ധരിച്ച് നടന്നെങ്കിലും പെട്ടെന്ന് ഒരാവശ്യം വന്നപ്പോള്‍ പണയത്തില്‍ വെക്കേണ്ടി വന്നു. പിന്നീട് മാല തിരിച്ചെടുത്തെങ്കിലും ലക്ഷ്മിയുടെ കഴുത്തിന് അത് വളരെ ചെറുതായിരുന്നു. അതിനാല്‍ അതേ മോഡല്‍ വരുന്ന മറ്റൊരു മാല അച്ഛന് മാറ്റി വാങ്ങി നല്കി. പിന്നീട് ആ മാല ലക്ഷ്മിയോടൊപ്പമുണ്ടായിരുന്നു, മെയ് 14 ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെത്തുന്നത് വരെ.
എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാന്‍ കഴിയാത്ത നിമിഷങ്ങളായിരുന്നുവെന്നാണ് ലക്ഷ്മി അതേക്കുറിച്ച് പറയുന്നത്. ഒരു മന്ത്രി ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്നാണ് ലക്ഷ്മി പറയുന്നത്.‘ശരിക്കും ഒരു സ്വപ്നം പോലെയാണ് എനിക്ക് തോന്നുന്നത്.
കിക്ക് ഡ്രഗ്സ് എന്ന പരിപാടിയുടെ ഭാഗമായി നടത്തിയ റാലിയില്‍ പങ്കെടുക്കാനാണ് ഞാന്‍ തിരുവനന്തപുരം (trivandrum) സെന്‍ട്രല്‍ സ്റ്റേഡിയത്തിലെത്തിയത്.മാലയിട്ട് പോകേണ്ട എന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. എന്നാല്‍ രാവിലെ സ്റ്റേഡിയത്തിലേക്ക് പോകാന്‍ ഇറങ്ങുന്നതിന് മുന്‍പ് മാലയിട്ടുകൊണ്ടു പോകാന്‍ അച്ഛന് നിര്‍ബന്ധം പിടിച്ചു. എനിക്കിന്ന് മാല വേണ്ട എന്നു പറഞ്ഞ് ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങാന്‍ തുടങ്ങിയതാണ്. മാലയിടാതെ പോകേണ്ടെന്നായി അച്ഛന്. അവസാനം അച്ഛനുമായി വഴക്കിട്ടാണ് ഞാന്‍ മാല എടുത്തിട്ടത്. കസിന് ചേട്ടനൊപ്പം ബൈക്കിലാണ് റാലി കഴിഞ്ഞ് ഞാന്‍ തിരിച്ചുപോയത്. പോകുന്ന വഴിയാണ് കഴുത്തില്‍ മാലയില്ലെന്ന് അറിയുന്നത്. അപ്പോള്‍ തന്നെ ഞങ്ങള്‍ സ്റ്റേഡിയത്തിലേക്ക് തിരിച്ചുപോയി. പോകുന്ന വഴിക്ക് ഞാന്‍ അച്ഛനെ വിളിച്ച് മാല നഷ്ടപ്പെട്ട വിവരം അറിയിച്ചിരുന്നു. സ്റ്റേഡിയത്തിലെത്തി സെക്യൂരിറ്റിയോട് കാര്യം പറഞ്ഞപ്പോള്‍ മൈക്കിലൂടെ അനൗണ്‍സ് ചെയ്യാമെന്ന് പറഞ്ഞു. മാലയില്ലാതെ വീട്ടിലേക്ക് എങ്ങനെ പോകുമെന്ന് ഓര്‍ത്ത് എനിക്ക് നല്ല വിഷമമായിരുന്നു. ഞാന്‍ തന്നെയാണ് മൈക്കിലൂടെ അനൗണ്‍സ് ചെയ്തത്.
എന്തു ചെയ്യണമെന്നറിയാതെ സ്റ്റേഡിയത്തിനുള്ളിലെ ഒരു കസേരയില്‍ കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു ഞാന്‍. അപ്പോഴാണ് എന്റെ അടുത്തേക്ക് കായിക മന്ത്രി അബ്ദുറഹ്മാന് സാര്‍ വരുന്നത്. വിവരം തിരക്കിയ അദ്ദേഹം അടുത്തിരുന്ന് എന്നെ ആശ്വസിപ്പിച്ചു. മാല കിട്ടിയില്ലെങ്കില്‍ അച്ഛന് വഴക്ക് പറയുമെന്ന പേടിയായിരുന്നു എനിക്ക്, അതു പറഞ്ഞാണ് മന്ത്രിക്കു മുന്നിലിരുന്നും ഞാന്‍ കരഞ്ഞത്.
സ്വന്തം മകളെയെന്നപോലെയാണ് അദ്ദേഹം അടുത്തിരുന്ന് എന്നെ ആശ്വസിപ്പിച്ചത്. സ്റ്റേഡിയം വൃത്തിയാക്കാന്‍ എത്തുന്നവരോട് പറയാമെന്നും, ഉറപ്പായും മാല കിട്ടുമെന്നും മന്ത്രി എന്നെ ആശ്വസിപ്പിച്ചു. മാലയുടെ ചിത്രമുണ്ടോയെന്നും എവിടെ നിന്നാണ് മാല വാങ്ങിയതെന്നും അദ്ദേഹം എന്നോട് ചോദിച്ചു. ഫോണിലുണ്ടായിരുന്ന ഒരു ചിത്രം ഞാന്‍ അയച്ചുകൊടുക്കുകയും ചെയ്തു. വിഷമിക്കേണ്ട, മാല കിട്ടും എന്ന് പറഞ്ഞ് അദ്ദേഹം എന്നെ വീട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു.
ഞങ്ങള്‍ അവിടെ നിന്നും ഇറങ്ങി പകുതി ദൂരം കഴിഞ്ഞപ്പോള്‍ എന്റെ ഫോണിലേക്ക് മന്ത്രി വിളിച്ചു. തിരിച്ചു വരാനും മന്ത്രിയുടെ സെക്രട്ടറിയുടെ ഒപ്പം ഒരിടം വരെ പോകാനും ആവശ്യപ്പെട്ടു. മാല കണ്ടെത്താനുള്ള മാര്‍ഗമായിരിക്കുമെന്നാണ് ഞാന്‍ കരുതിയത്. സെക്രട്ടറി ഞങ്ങളെ കൊണ്ടുപോയത് പോത്തന്‍കോടുള്ള ഭീമ ജ്വല്ലറിയിലേക്കാണ്. എന്താണ് നടക്കുന്നതെന്ന് എനിക്ക് മനസിലായില്ല. അവിടെയെത്തിയപ്പോള്‍ എന്റെ നഷ്ടപ്പെട്ടുപോയ മാലയുടെ അതേ മോഡലിലുള്ള മാല എനിക്ക് വേണ്ടി മന്ത്രി വാങ്ങി നല്കിയിരിക്കുന്നു. മാല വാങ്ങിയ ശേഷം മന്ത്രി വീണ്ടും എന്നെ വിളിച്ചു. ‘ഇത് മോള്‍ക്കുള്ള മാലയാണ്. മാല നഷ്ടപ്പെട്ട വിവരം അച്ഛനോട് പറയേണ്ട’, എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. എനിക്ക് വിശ്വസിക്കാനായില്ല, ഒരു മന്ത്രി എനിക്ക് മാല വാങ്ങി നല്കുന്നു. ഇങ്ങനെയൊക്കെ ചെയ്യുമോയെന്ന് ഞാന്‍ സംശയിച്ചു. രാത്രി എട്ട് മണിക്ക് അടയ്ക്കേണ്ട ജ്വല്ലറി ഞങ്ങള്‍ എത്തി മാല വാങ്ങിയ ശേഷമാണ് അടച്ചത്. ഞാന്‍ ഉടന്‍ തന്നെ അച്ഛനെ വിളിച്ച് വിവരം പറഞ്ഞു. അച്ഛനും ആദ്യം വിശ്വസിച്ചില്ല. ലക്ഷ്മി കൂട്ടിച്ചേർത്തു.
വിമൽ കുമാർ പിരപ്പൻകോഡിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം :
'Kerala Govt programe KICK DRUGS പരിപാടിയിൽ പങ്കെടുത്തു മടങ്ങവേ എന്റെ മകൾ ലക്ഷ്മിയുടെ സ്വർണ്ണ മാല സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് നഷ്ടപ്പെട്ടു ഈ വിവരം എന്നെ അറിയിക്കാതെ അവൾ സ്റ്റേഡിയത്തിൽ നോക്കാൻ വന്നപ്പോൾ സെക്യൂരിറ്റി യുടെ നിർദേശപ്രകാരം മൈക്കിൽ വിളിച്ചു പറഞ്ഞു. ഈ സമയം സ്റ്റേജിൽ ഉണ്ടായിരുന്ന ബഹു. കായിക മന്ത്രി ശ്രി. അബ്ദുൽറഹ്മാൻ sir കരയുകയായിരുന്ന ലക്ഷ്മിയെ ഒരു മകളെ പോലെ വിളിച്ച്അടുത്ത് ഇരുത്തി ആശ്വസിപ്പിക്കുകയും പകരം BHIMA JEWELLERY യിൽ കൊണ്ട് പോയി സ്വന്തം കയ്യിൽ നിന്നും പൈസ കൊടുത്തു മാല വാങ്ങി കൊടുത്തു. ഇങ്ങനെ ഒരു മന്ത്രിയെ കാണുന്നത് ജീവിതത്തിൽ ആദ്യം BIG SALUTE SIR'
#gold