ശുക്രനിലേക്ക് 1970 കളിൽ സോവിയറ്റ് യൂണിയൻ അയച്ച ഒരു ബഹിരാകാശ പേടകം തിരികെ നിയന്ത്രണം വിട്ടു ഭൂമിയിലേക്ക് വരുന്നു.1972 മാർച്ച് 31-ന് വിക്ഷേപിച്ച 500 കിലോയോളം ഭാരമുള്ള കോസ്മോസ് 482 (Kosmos 482) ഉടൻ ഭൂമിയിൽ പതിക്കുമെന്നാണ് ഡച്ച് സാറ്റലൈറ്റ് ട്രാക്കറായ മാർക്കോ ലാംഗ്ബ്രോക്ക് പറയുന്നത്. മണിക്കൂറിൽ ഏകദേശം 250 കിലോമീറ്റർ വേഗത്തിലായിരിക്കും ഇത് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിക്കുക. ഇത് ഉൽക്കാശില പതിക്കുന്നതിന് സമാനമായ അപകടസാധ്യത ഉയർത്തുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.ലണ്ടനും തെക്കേ അമേരിക്കയുടെ കേപ് ഹോണിനുമിടയിൽ എവിടെ വേണമെങ്കിലും പേടകം പതിക്കാൻ സാധ്യതയുണ്ട്. മെയ് 10ന് ഇത് ഭൂമിയിൽ പതിക്കും എന്നാണ് കരുതുന്നത്.
ശുക്രനെ കുറിച്ച് പഠിക്കാൻ വിക്ഷേപിച്ച കോസ്മോസ് 482 സാങ്കേതിക തകരാർമൂലം ഇത് ഭൂമിയെ ചുറ്റുന്ന സ്ഥിരമായ ഭ്രമണപഥത്തിൽ അകപ്പെട്ടു. സോവിയറ്റ് റഷ്യയുടെ ദൗത്യങ്ങളുടെ പരമ്പരയിൽ ഉൾപ്പെട്ടതായിരുന്നു കോസ്മോസ് 482. എന്നാൽ റോക്കറ്റിനുണ്ടായ തകരാറുകാരണം ഭൂമിയുടെ ഭ്രമണപഥത്തിന് പുറത്തെത്താതിരുന്ന പേടകത്തിന്റെ പലഭാഗങ്ങളും മുൻപുതന്നെ വേർപെട്ട് ഭൂമിയിൽ പതിച്ചിരുന്നു. എന്നാൽ, 500 കിലോഗ്രാമോളം ഭാരവും ഏകദേശം ഒരുമീറ്റർ വ്യാസവുമുള്ള ഗോളാകൃതിയിലുള്ള ലാൻഡിങ് മൊഡ്യൂൾ 53 വർഷമായി ഭൂമിയെ ചുറ്റുകയായിരുന്നു.
മിക്ക ബഹിരാകാശ വസ്തുക്കളും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോൾ ചിതറിപ്പോകുകയാണ് ചെയ്യുന്നത്. എന്നാൽ, ശുക്രനിലെ ഉയർന്ന മർദ്ദം, കഠിനമായ ചൂട് എന്നിവയെ അതിജീവിക്കാൻ കഴിയുന്ന തരത്തിൽ രൂപകൽപ്പനചെയ്ത ഈ പേടകം പുനഃപ്രവേശത്തെ അതിജീവിച്ചേക്കാൻ ചെറിയ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. എങ്കിലും ദൈർഘ്യമേറിയ പുനഃപ്രവേശ പാതയും വസ്തുവിന്റെ പഴക്കവും ഉൾപ്പെടെയുള്ള ഘടകങ്ങൾ ഈ സാധ്യതയെ തള്ളിക്കളയുന്നതാണ്.