ഈജിപ്തിലെ രാജ്ഞിയായിരുന്ന ക്ലിയോപാട്രയുടെ സൗന്ദര്യ രഹസ്യമായി പറയപ്പെടുന്നത് കഴുതപ്പാലാണ്. കഴുതയുടെ പാലിൽ നിന്ന് സോപ്പ് നിർമ്മിക്കുകയാണ് കേരളത്തിലെ ഒരു കൂട്ടം കർഷകർ. കഴുതപ്പാല് മാത്രമല്ല ഒട്ടകത്തിന്റെയും പാലിൽ നിന്നും, സോപ്പ് ഇവർ ഉണ്ടാക്കുന്നു. ഒരുപക്ഷേ കേരളത്തിലെ ആദ്യത്തെ സംഭവമാകാം ഇത്,കാരണം വിദേശരാജ്യങ്ങളിൽ donkey milk (കഴുതപ്പാലിൽ) നിന്ന് നിരവധി സൗന്ദര്യവർദ്ധക വസ്തുക്കൾ ഉത്പാദിപ്പിക്കുന്നുണ്ട്, സോപ്പ് ഉൾപ്പെടെ. കഴുതപ്പാലിൽ നിർമ്മിക്കുന്ന സോപ്പ് കമ്പനികളുടെ ഉൾപ്പെടെ നിലവിൽ ഓൺലൈനിൽ ലഭ്യമാണ് എന്നത് വേറെ കാര്യം.
തിരുവനന്തപുരം നേമത്തെ ഒരു കര്‍ഷക കൂട്ടായ്മയാണ് സോപ്പ് നിര്‍മാണത്തിന് പിന്നില്‍. യന്ത്രസഹായമില്ലാതെ വീട്ടില്‍ തയ്യാറാക്കി കഴുതപ്പാൽ സോപ്പ് വിപണിയിൽ എത്തിക്കുന്നത്. ഇതിന് ആവശ്യക്കാർ വർദ്ധിച്ചു വരുന്നതായി പറയുന്നു.കര്‍ഷക കൂട്ടായ്മയായ നേമം ജീവനി ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്ഗനൈസേഷന് വിദേശരാജ്യങ്ങളിലടക്കം വലിയ സാധ്യത മുന്നില്‍ കണ്ടാണ് ഇത്തരമൊരു ഉദ്യമത്തിന് ഇറങ്ങിത്തിരിച്ചത്. സോപ്പ് നിർമ്മാണം ഓര്‍ഗനൈസേഷന്റെ സെക്രട്ടറി സി.കെ. വിനോദ് മോഹന്റെ വീട്ടിലെ അടുക്കളയിലാണ്.
തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ നിന്നാണ് കഴുതയുടെ പാല് വരുന്നത്, ഒട്ടകത്തിന്റെ പാൽ ആകട്ടെ രാജസ്ഥാനിൽ നിന്നും.പാലും ഗ്ലിസറിനും ചേര്‍ത്ത ബേസ്,അടുപ്പില്‍ വെച്ച് അലിയിച്ചെടുക്കുന്ന ഈ മിശ്രിതത്തിലേക്ക് ചര്‍മ സംരക്ഷണത്തിനാവശ്യമായ ചേരുവകളും ചേര്‍ക്കും. പിന്നീട് അച്ചിൽ ഒഴിച്ച് വയ്ക്കും, മൂന്നു ദിവസം കഴിയുമ്പോൾ വിതരണത്തിന് തയ്യാർ.
രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ക്കാതെ നിര്‍മിക്കുന്ന സോപ്പുകളുടെ ഗുണമേന്മയില് യാതൊരു വിട്ടുവീഴ്ചയുമില്ലെന്നാണ് കർഷക കൂട്ടായ്മ പറയുന്നത്. വിദേശ രാജ്യങ്ങളിലേക്കടക്കം കയറ്റി അയക്കാനുള്ള ശ്രമം തുടരുന്നുണ്ട്. വിപണിയില്‍ ഇപ്പോള്‍ തന്നെ ആവശ്യക്കാരുണ്ടെങ്കിലും, സോപ്പ് നിര്‍മാണം വലിയ ഫാക്ടറികളിലേക്ക് മാറ്റില്ല.
അതേസമയം ഓണ്‍ലൈനില്‍ കഴുതപ്പാല് സോപ്പിന്റെ വില മുന്നൂറ് രൂപ മുതലാണ്. എന്നാലിവിടെ 120 രൂപയ്ക്ക് ലഭിക്കും. കഴുത പാൽ സോപ്പുകള്‍ മാത്രമല്ല, താമര, ശംഖുപുഷ്പം, തുളസി, കറ്റാര്‍വാഴ എന്നിവയുടെ സോപ്പുകളും ഇവര്‍ നിര്‍മിക്കുന്നുണ്ട്. നേമം ബ്ലോക്കിന് കീഴിലെ ഒന്‍പത് കൃഷിഭവനുകളില്‍ നിന്നായി മുന്നൂറോളം കര്‍ഷകരാണ് കൂട്ടായ്മയിലുള്ളത്.