കേരളം എന്നും പലസ്തീൻ ജനതയ്ക്കൊപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ഓഫിസിൽ എത്തിയ ഇന്ത്യയിലെ പലസ്തീൻ അംബാസഡറായ അബ്ദുല്ല അബു ഷാവേഷിനോടാണ് മുഖ്യമന്ത്രി പലസ്തീനോടുള്ള ഐക്യദാർഢ്യം അറിയിച്ചത്. കേരളം എന്നും പലസ്തീൻ ജനതയ്ക്കൊപ്പമാണെന്ന് മുഖ്യമന്ത്രി പലസ്തീൻ അംബാസഡറോട് പറഞ്ഞു.
യുഎസ് പിന്തുണയോടെ എല്ലാ രാജ്യാന്തര കൺവെൻഷനുകളും അട്ടിമറിച്ചാണ് പലസ്തീന്റെ ജനാധിപത്യ അവകാശങ്ങൾ ഇസ്രയേൽ നിഷേധിച്ചുപോരുന്നത്. പലസ്തീൻ ജനതയുടെ സ്വയം നിർണയാവകാശത്തിനൊപ്പമാണ് കേരളം. യുഎൻ പ്രമേയത്തിന് അനുസൃതമായി കിഴക്കൻ ജറുസലം തലസ്ഥാനമായിട്ടുള്ള പലസ്തീൻ രാഷ്ട്രം സാധ്യമാക്കുകയും പശ്ചിമേഷ്യയിൽ സമാധാനം പുനസ്ഥാപിക്കുകയും ചെയ്യാൻ ഐക്യരാഷ്ട്രസംഘടനയും രാജ്യാന്തര സമൂഹവും അടിയന്തരമായി പ്രവർത്തിക്കേണ്ടതുണ്ട് എന്നതാണ് ഇടതുപക്ഷത്തിന്റെ നിലപാട് എന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇസ്രയേലി അധിനിവേശവും പലസ്തീൻ ഇന്ന് നേരിടുന്ന പ്രശ്നങ്ങളും അംബാസഡർ വിശദീകരിച്ചു. ഈ നിർണായക സന്ദർഭത്തിൽ കേരളം നൽകുന്ന പിന്തുണ മഹത്തരമാണെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ പിന്തുണ പലസ്തീന് ആവശ്യമുണ്ട്. അത് ലോകത്തെമ്പാടു നിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
