ശബരിമലയുടെ വികസനം ലക്ഷ്യമിട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് പമ്പ മണപ്പുറത്ത് തുടക്കം. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ പ്രാർഥനയോടെ ആരംഭിച്ച ഉദ്ഘാടന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
ശബരിമലയിലേത് മതാതീത ആത്മീയതയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ശബരിമലക്ക് വേറിട്ട തനതായ ചരിത്രവും ഐതീഹ്യവുമുണ്ട്. അത് സമൂഹത്തിലെ അധസ്ഥിതരുമായി ബന്ധപ്പെട്ടതാണ്. ശബരിമലയെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
"ശബരിമലയ്ക്ക് തനതായ ചരിത്രവും ഐതിഹ്യവും ഉണ്ട്. സമൂഹത്തിലെ താഴെ തട്ടിലുള്ളവരുമായി അതിന് ബന്ധമുണ്ട്. വേർതിരിവുകൾക്കും ഭേതചിന്തകൾക്കും അതീതമാണ് ശബരിമല. എല്ലാവർക്കും ഒരുപോലെ പ്രാപ്യമായ ആരാധനാലയം. മതാതീത ആത്മീയതയുടെ കേന്ദ്രമാണ് ശബരിമല. ആ നിലക്ക് ശബരിമലയെ ശക്തിപ്പെടുത്തേണ്ടതുണ്ട്. ലോകം മുഴുവന്‍ അയ്യപ്പ ഭക്തന്മാരുണ്ട്. ലോകത്തിൻ്റെ പലഭാഗത്തുനിന്നും ശബരിമലയിലേക്ക് ഭക്തർ എത്തുന്നു. ഭക്തജന സാഗരം എന്ന് വിശേഷിപ്പിക്കാവുന്ന സാനിധ്യമാണ് പലപ്പോഴും ഇവിടെ എത്തുന്നത്. തീർഥാടന പ്രവാഹം ഉണ്ടാകുമ്പോൾ ദർശനം ആയാസരഹിതമാക്കാൻ ഇടപെടലുകൾ ഉണ്ടാകണം. ഇതിൻ്റെ ഭാഗമായാണ് ദേവസം ബോർഡ് സംഗമം നടത്തുന്നത്", മുഖ്യമന്ത്രി.
സംഗമം വിലക്കാൻ പലതരത്തിലുള്ള ശ്രമങ്ങളും ഉണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ സുപ്രീംകോടതി തന്നെ അതിനെ വിലക്കി. ഭക്തി കേവലമൊരു പരിവേഷമായി അണിയുന്നവർക്ക് പ്രത്യേക അജണ്ട ഉണ്ടാകാം. യഥാർത്ഥ ഭക്തരുടെ സ്വഭാവം ഭഗവത്ഗീത വ്യക്തമാക്കിയുണ്ട്. 12ാം അധ്യയത്തിൽ 13 മുതൽ 20 വരെ ശ്ലോകങ്ങളിൽ അത് പറയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരിസ്ഥിതിക്ക് ദോഷം ഉണ്ടാക്കാതെയുള്ള വികസനവും ആയാസരഹിതമായ തീർഥാടനവുമാണ് അയ്യപ്പ സംഗമം കൊണ്ട് ലക്ഷ്യമിടുന്നത്. ഇപ്പോൾ എന്തിനാണ് സംഗമം എന്ന ചോദ്യത്തിന് മാറുന്ന കാലത്തിനനുസരിച്ച് ഉയർന്ന് ചിന്തിക്കണം എന്നതാണ് സർക്കാരിൻ്റെ മറുപടി. ക്ഷേത്രങ്ങൾ ഭക്തജനങ്ങൾക്ക് വിട്ടു നൽകണമെന്ന് പറയുന്നവർ പഴയകാല ദുരവസ്ഥയിലേക്ക് തിരിച്ചു പോകണം എന്നാണോ ആലോചിക്കുന്നത് എന്ന് ചോദിക്കണമെന്നും മുഖ്യമന്ത്രി.
ക്ഷേത്ര പരിപാലനത്തിൽ നിന്നും സർക്കാർ ഒരു രൂപ പോലും എടുക്കുന്നില്ല. എന്നാൽ ദേവസ്വം ബോർഡിന് സർക്കാർ പണം നൽകുന്നുമുണ്ട്. അതുകൊണ്ടാണ് തുച്ഛ വരുമാനമുള്ള ക്ഷേത്രങ്ങൾ നില നിൽക്കുന്നത്. സർക്കാർ അങ്ങോട്ട് കൊടുക്കുന്നത് കാണാതെയാണ് കള്ളപ്രചാരണങ്ങൾ നടത്തുന്നത്. സർക്കാർ ന്യൂനപക്ഷ സംഗമം നടത്തുന്നു എന്നാണ് അടുത്ത പ്രചാരണം. സർക്കാരിനെതിരെ നനഞ്ഞ പടക്കമെങ്കിലും കൊടുക്കാം എന്നതാണ് വിചാരം. ചില മാധ്യമങ്ങൾ ദുരുദ്ദേശത്തോടെ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി.
ഐക്യ കേരള രൂപീകരണത്തിൻ്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ഒക്ടോബറിൽ 33 സെമിനാറുകൾ സർക്കാർ നടത്തും. 33 സെമിനാറുകൾക്കും തുല്യ പ്രാധാന്യമാണ് ഉള്ളത്. അതിൽ ഒന്നു മാത്രമാണ് ന്യൂനപക്ഷ വകുപ്പ് സംഘടിപ്പിക്കുന്നത്. എന്നാൽ 33 സെമിനാറുകളിൽ ഒന്നു മാത്രം അടർത്തിയെടുത്ത് വസ്തുതാ വിരുദ്ധമായി പ്രചരിപ്പിക്കുന്നു. ക്ഷീരമുള്ളൊരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്ന് കൗതുകം എന്ന് പണ്ടുള്ളവർ പറഞ്ഞത് വെറുതെ അല്ലെന്നും മുഖ്യമന്ത്രി.
ശബരി റെയിൽ പാത, റോപ്പ് വേ, വിമാനത്താവളം ഇതെല്ലാം യാഥാർഥ്യമാവാൻ പോവുകയാണ്. സംസ്ഥാന സർക്കാരുകളുടെ വരുമാനത്തിൽ കുറവ് ഉണ്ടായിട്ടുണ്ട്. ജിഎസ്ടി പരിഷ്കരണം ഇതിൽ പിന്നെയും ഇടിവുണ്ടാക്കുന്നു. സാമ്പത്തിക പ്രയാസത്തിലും റെയിൽ പാതയുടെ പകുതി ചെലവ് സംസ്ഥാനം വഹിക്കാം എന്ന് കേന്ദ്രത്തോട് അറിയിച്ചു. ആ നിലപാടിൽ ഉറച്ചു നിൽക്കുന്നു. പദ്ധതിക്ക് കേന്ദ്ര സർക്കാർ തടസം പറഞ്ഞിട്ടില്ല. നടപ്പാക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ജനുവരിയോട് കൂടി വിമാനത്താവളത്തിൻ്റെ എല്ലാ അനുമതികളും ലഭ്യമാകും. സ്ഥലം ഏറ്റെടുപ്പും പൂർത്തിയാക്കാനായാൽ 2026 വിമാനത്താവള നിർമാണത്തിലേക്ക് കടക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല, പമ്പ, പരമ്പരാഗത പാത, നിലയ്ക്കല്‍ എന്നിവയുടെ സമഗ്ര വികസനമാണ് ശബരിമല മാസ്റ്റര്‍പ്ലാന്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 2050 വരെയുള്ള വികസന സാധ്യതകള്‍ മുന്നില്‍ക്കണ്ടു കൊണ്ടാണ് കാര്യങ്ങള്‍ നീക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പമ്പയില്‍ സംഘടിപ്പിച്ച ആഗോള അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം,
ശബരിമല സന്നിധാനത്തിന്റെ ആത്മീയവും സാംസ്കാരികവുമായ പൈതൃകത്തെ മാനിച്ചുകൊണ്ടാണ് ലേ ഔട്ട് പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ അതോടൊപ്പം സുരക്ഷയും സൗന്ദര്യാത്മക മെച്ചപ്പെടുത്തലുകളും ലേ ഔട്ട് പ്ലാന്‍ ഉറപ്പാക്കുന്നുണ്ട്. കേരളത്തിന്റെ പരമ്പരാഗത വാസ്തുവിദ്യാ ശൈലിക്ക് അനുസൃതമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സവിശേഷതകളും ലേ ഔട്ട് പ്ലാന്‍ മുന്നോട്ടുവെക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല സന്നിധാനത്തന്റെ വികസനത്തിനായി 2022-2027 വരെയുള്ള ആദ്യ ഘട്ടത്തിന് 600.47 കോടി രൂപയും, 2028-2033 വരെയുള്ള രണ്ടാം ഘട്ടത്തിന് 100.02 കോടി രൂപയും 2034-2039 വരെയുള്ള മൂന്നാം ഘട്ടത്തിന് 77.68 കോടി രൂപയും ഉള്‍പ്പെടെ, ആകെ 778.17 കോടി രൂപയാണ് ലേ ഔട്ട് പ്ലാന്‍ പ്രകാരം ചെലവ് കണക്കാക്കിയിരിക്കുന്നത്.
ശബരിമല തീര്‍ത്ഥാടനത്തിനുള്ള ഒരു ട്രാന്‍സിറ്റ് ക്യാമ്പായിട്ടാണ് പമ്പയെ ലേ ഔട്ട് പ്ലാനില്‍ വിഭാവനം ചെയ്തിട്ടുള്ളത്. തീര്‍ത്ഥാടകര്‍ക്ക് സന്നിധാനത്തേക്ക് കയറുന്നതിനും സന്നിധാനത്തു നിന്നു തിരിച്ചിറങ്ങുന്നതിനും ഒരു പ്രത്യേക സര്‍ക്കുലേഷന്‍ റൂട്ട് പിന്തുടരുന്നുവെന്ന് ഉറപ്പാക്കി അതുവഴി ഭാവിയില്‍ ഉണ്ടായേക്കാവുന്ന തിരക്ക് ഒഴിവാക്കുവാനുതകുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്.
ലേ ഔട്ട് പ്ലാന്‍ പ്രകാരം പമ്പയുടെ വികസനത്തിനായി 2022-2027 വരെയുള്ള ആദ്യ ഘട്ടത്തിന് 184.75 കോടി രൂപയും 2028-2033 വരെയുള്ള രണ്ടാം ഘട്ടത്തിന് 22.73 കോടി രൂപയും ഉള്‍പ്പെടെ ആകെ 207.48 കോടി രൂപയും, ട്രെക്ക് റൂട്ടിന്റെ വികസനത്തിനായി 2022-2025 വരെയുള്ള ആദ്യ ഘട്ടത്തിന് 32.88 കോടി രൂപയും 2024-2026 വരെയുള്ള രണ്ടാം ഘട്ടത്തിന് 15.09 കോടി രൂപയും ഉള്‍പ്പെടെ ആകെ 47.97 കോടി രൂപയുമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
സന്നിധാനം, പമ്പ, ട്രെക്ക് റൂട്ട് എന്നിവയുടെ വികസനത്തിനായി ലേ ഔട്ട് പ്ലാനുകള്‍ പ്രകാരം ആകെ ചെലവ് കണക്കാക്കിയിരിക്കുന്നത് 1,033.62 കോടി രൂപയാണ്. ശബരിമല മാസ്റ്റര്‍പ്ലാനില്‍ ഉള്‍പ്പെടുത്തി 2025-2030 കാലയളവില്‍ 314.96 കോടി രൂപയുടെ പദ്ധതികളാണ് ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി ആവിഷ്കരിച്ചിട്ടുള്ളത്.
Ayyappa Sangamam
