ആൽമരവും പ്ലാവും ചേർന്ന് സൃഷ്ടിച്ച പ്രകൃതിയുടെ കൗതുക കാഴ്ച ഒരുക്കിയിരിക്കുകയാണ് വടാട്ടുപാറ മീരാൻ സിറ്റിയിൽ. ആൽമരത്തിന്റെ മധ്യഭാഗത്തായി ചക്ക (jackfruit) കായ്ച്ചു കിടക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുക.
എറണാകുളം കോതമംഗലത്തിന് സമീപം വടാട്ടുപാറ എന്ന (ernakulam,kothamangalam) കൊച്ചുഗ്രാമത്തിലാണ് ഈ കൗതുക കാഴ്ച. വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും എന്ന പ്രയോഗം ഉണ്ടെങ്കിലും വടാട്ടുപാറയിൽ ചക്ക കായ്ച്ചത് ആൽമരത്തിൽ ആണെന്നു വേണമെങ്കിൽ പറയാം.
കോതമംഗലത്തു നിന്ന് ഭൂതത്താൻകെട്ട് വഴി ആറ് കിലോമീറ്റർ സഞ്ചരിച്ചാൽ മീരാൻസിറ്റിയിൽ എത്തും. ഇവിടെയാണ് വഴിയോരത്ത് തറ കെട്ടി സംരക്ഷിച്ചിരിക്കുന്ന ഒരു കൂറ്റൻ ആൽമരവും (banyan tree) അതിന് മധ്യഭാഗത്തായി ചക്ക കായ്ച്ചു കിടക്കുന്ന കൗതുക കാഴ്ചയും കാണാൻ സാധിക്കുന്നത്.
50 വർഷങ്ങൾക്ക് മുമ്പ് ഇവിടെ ആലും, മാവും, പ്ലാവും നട്ടിരുന്നുവെന്നും മാവ് ഉണങ്ങിപ്പോയെന്നും, ആൽമരത്തിന്റെ വേരുകളും തണ്ടും വളർന്ന് പ്ലാവിനെ പൂർണ്ണമായി മറച്ചിരിക്കുകയാണെന്നുമാണ് സ്ഥലവാസികൾ പറയുന്നത്. ഇതാണ് ആൽമരത്തിലെ ചക്കയുടെ പിന്നിലെ രഹസ്യം.
കാര്യം ഇതൊക്കെയാണെങ്കിലും വടവൃക്ഷത്തിൽ ചക്കയുണ്ടായി എന്ന വാർത്ത കേട്ട് നിരവധി പേരാണ് സംഭവം നേരിൽ കാണാൻ എത്തുന്നത്.
