പുരാതന നദീതട സംസ്കാരങ്ങളിൽ ഒന്നായ 'ഹാരപ്പൻ' സംസ്കാരത്തെ സിന്ധു-സരസ്വതി നാഗരികത' എന്ന് വിശേഷിപ്പിച്ച് എൻസിഇആർടി ടെക്സ്റ്റ്ബുക്ക്. ആറാം ക്ലാസ്സിലെ പുതിയ സോഷ്യൽ സയൻസ് പാഠപുസ്തകത്തിലാണ് 'സിന്ധു നദീതട സംസ്കാരത്തെ ഹിന്ദു ദൈവത്തോട് ഉപമിച്ചുകൊണ്ടുള്ള പ്രയോഗമുള്ളത്. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന് അനുസൃതമായി പുറത്തിറക്കിയ ആദ്യ സാമൂഹ്യ ശാസ്ത്ര പാഠപുസ്തമായ 'എക്സ്പ്ലോറിങ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബീയോണ്ടി'ലാണ് പരാമർശം.
പഴയ പാഠപുസ്തകത്തിൽ ഹാരപ്പൻ നഗരങ്ങളുടെ തകർച്ചയ്ക്ക് പിന്നിൽ സരസ്വതി നദിയുടെ വരൾച്ചയുമായി ബന്ധപ്പെടുത്തി ആയിരുന്നില്ല നൽകിയിരുന്നത്. എന്നാൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച കേന്ദ്രസർക്കാർ പുറത്തിറക്കിയ പുസ്തകത്തിൽ 'സിന്ധു-സരസ്വതി' നദീതട സംസ്കാരമായുള്ള വിശേഷണങ്ങൾ മുതൽ 'സരസ്വതി' നദിയെക്കുറിച്ചുള്ള ഒന്നിലധികം പരാമർശങ്ങൾ വരെ ഉൾപ്പെടുന്നു.
പാഠപുസ്തകത്തിന്റെ അഞ്ചാം അധ്യായത്തിൽ ഭാരത് എന്ന വാക്കിന്റെ ഉത്ഭവത്തെ പറ്റിയും വിശദമായി പരാമർശിച്ചിട്ടുണ്ട്. നിലവിലെ അക്കാദമിക് സെഷൻ മുതൽ സ്കൂളുകളിൽ ഉപയോഗിക്കാൻ വേണ്ടിയാണ് പാഠപുസ്തകം പുറത്തിറക്കിയത്. നേരത്തെ ചരിത്രത്തിനും രാഷ്ട്രതന്ത്രത്തിനും ഭൂമിശാസ്ത്രത്തിനും വെവ്വേറെ പാഠപുസ്തകങ്ങളുണ്ടായിരുന്നുവെങ്കിൽ നിലവിലത് സാമൂഹ്യ ശാസ്ത്രത്തിന്റെ ഏക പാഠപുസ്തകമായി മാറ്റിയിട്ടുണ്ട്.
ദേശീയ വിദ്യാഭ്യാസ നയം (NEP) 2020 അനുസരിച്ച്, "ആഭ്യന്തര വിഷയങ്ങൾ, ശാസ്ത്രം, കലകൾ, കരകൗശലങ്ങൾ, കായികം എന്നിവയിലുടനീളമുള്ള ഗോത്രവർഗ- പ്രാദേശിക വിഭാഗങ്ങൾക്കിടയിലുള്ള ജ്ഞാനം പരമ്പരാഗത ഇന്ത്യൻ അറിവുകൾ പാഠ്യപദ്ധതിയിൽ കൃത്യമായി ഉൾപ്പെടുത്താൻ" ആവശ്യപ്പെടുന്നു. അതിന്റെ ഭാഗമായി നിരവധി മാറ്റങ്ങളാണ് ടെക്സ്റ്റ്ബുക്കുകളിൽ എൻ സി ഇ ആർ ടി കൊണ്ടുവന്നിട്ടുള്ളത്. സംസ്കൃത പദങ്ങൾ ഉൾപ്പെടുത്തുക മുതൽ സമയം കണക്കാക്കുന്ന ഗ്രീൻവിച് രേഖയ്ക്ക് വരെ പകരം രേഖ പാഠപുസ്തകം കണ്ടെത്തുന്നു , ന്യായീകരിക്കുന്നു.
'ഗ്രീൻവിച് മെറിഡിയൻ' നിശ്ചയിക്കുന്നതിനും നൂറ്റാണ്ടുകൾ മുൻപ് ഇന്ത്യയ്ക്ക് സ്വന്തമായി സമയക്രമം നിശ്ചയിക്കാനുള്ള സംവിധാനം ഉണ്ടായിരുന്നതായാണ് 'ലൊക്കേറ്റിങ് പ്ലെയ്സസ് ഓൺ എർത്ത്' എന്ന അധ്യായത്തിൽ പറയുന്നത്. അതിനെ 'മധ്യരേഖാ' എന്നറിയപ്പെട്ടിരുന്നു എന്നും ഉജ്ജയിനിലൂടെയാണ് കടന്നുപോയിരുന്നതെന്നും പാഠഭാഗം ചൂണ്ടികാട്ടുന്നു.
.‘ഗ്രീനിച്ച് രേഖയല്ല തുടക്കം മുതലുള്ള പ്രഥമ രേഖാംശരേഖ. പണ്ടുകാലത്ത് വേറെയുമുണ്ടായിരുന്നു. യൂറോപ്പിന് നൂറ്റാണ്ടുകൾ മുമ്പ് ഇന്ത്യക്കും സ്വന്തമായി പ്രഥമ രേഖാംശരേഖയുണ്ടായിരുന്നു. അതിന് ‘മധ്യരേഖ’ എന്നായിരുന്നു പേര്. നൂറ്റാണ്ടുകളായി ജ്യോതിശാസ്ത്ര കേന്ദ്രമായിരുന്ന ഉെജ്ജയ്നി (ആധുനിക കാല ഉെജ്ജയ്ൻ)യിലൂടെയാണ് അത് കടന്നുപോയത്. പ്രമുഖ ജ്യോതിശാസ്ത്രജ്ഞനായ വരാഹമിഹിരൻ 1,500 വർഷം മുമ്പ് ഇവിടെയാണ് താമസിച്ചിരുന്നത്. അക്ഷാംശ, രേഖാംശ രേഖകളെക്കുറിച്ച് അക്കാലത്തെ ഇന്ത്യൻ ജ്യോതിശാസ്ത്രജ്ഞർക്ക് ധാരണയുണ്ടായിരുന്നു.
‘ഇന്ത്യയിലെ എല്ലാ ജ്യോതിശാസ്ത്ര പുസ്തകങ്ങളിലും ഉെജ്ജയ്നി പ്രഥമ രേഖാംശരേഖ ഒരു റഫറൻസ് ആയിരുന്നു’- പുസ്തകം പറയുന്നു. ഇന്ത്യൻ സംസ്കാരത്തിന്റെ ആരംഭത്തെക്കുറിച്ച് പറയുന്നിടത്ത് പഴയതിൽനിന്ന് വ്യത്യസ്തമായി നിരവധി തവണ ‘സരസ്വതി’ പുഴ പരിചയപ്പെടുത്തുന്നുണ്ട്. ഇന്ത്യയിൽ ഘാഗ്രയെന്നും പാകിസ്താനിൽ ഹക്രയെന്നുമാണ് ഇപ്പോൾ സരസ്വതി പുഴ വിളിക്കപ്പെടുന്നതെന്നും പുസ്തകം പറയുന്നു.
വേദങ്ങളെക്കുറിച്ച് പറയുന്നിടത്ത് ജാതികളെക്കുറിച്ചും ശൂദ്രർക്കും സ്ത്രീകൾക്കും ഇത് പഠിക്കാൻ വിലക്കുണ്ടായിരുന്നതിനെക്കുറിച്ചും പരാമർശം തീരെ ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ പാഠപുസ്തകത്തിൽ നാലു ജാതികളുള്ളതും താഴ്ന്ന ജാതിക്കാർക്ക് വേദം വിലക്കപ്പെട്ടതും വിശദമായി പരാമർശിച്ചിരുന്നു. ചരിത്രം, ഭൂമിശാസ്ത്രം, സിവിക്സ് എന്നിങ്ങനെ വ്യത്യസ്ത പുസ്തകങ്ങളായിരുന്നത് ഒന്നിലേക്ക് ചുരുക്കിയാണ് പുതിയത്. അശോക ചക്രവർത്തിയെക്കുറിച്ച് പേര് പറഞ്ഞുപോകുന്നതല്ലാതെ ഒന്നും പരിചയപ്പെടുത്തുന്നില്ലെന്ന സവിശേഷതയുമുണ്ട്.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ പ്ലാനിങ് ആൻഡ് അഡ്മിനിസ്ട്രേഷൻ ചാൻസലർ എം സി പന്ത് ചെയർമാനായുള്ള 19 അംഗ കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് പുതിയ പാഠപുസ്തകങ്ങൾ വികസിപ്പിച്ചെടുത്തത്. എഴുത്തുകാരി സുധാ മൂർത്തി, ബിബേക് ദെബ്രോയ്, പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയർപേഴ്സൺ ഡോ. ചാമു കൃഷ്ണ ശാസ്ത്രി, ആർഎസ്എസ്-അനുബന്ധ സംസ്കൃത ഭാരതിയുടെ സ്ഥാപക അംഗം മഞ്ജുൾ ഭാർഗവ, ഗായകൻ ശങ്കർ മഹാദേവൻ എന്നിവർ ഉൾപ്പെടുന്നതാണ് സമിതി.