![]() |
| Courtesy -X/AFP |
ഒളിംപിക്സ് ഉദ്ഘാടനച്ചടങ്ങിന് മണിക്കൂറുകൾ ബാക്കിനിൽക്കെ ആതിഥേയത്വം വഹിക്കുന്ന ഫ്രാൻസിലെ അതിവേഗ ട്രെയിൻ ഗതാഗതം തകരാറിൽ. തീവെയ്പ് ഉൾപ്പെടെ ബോധപൂർവമായ പ്രവൃത്തികളാണ് ഗതാഗത സംവിധാനം താറുമാറാക്കിയതെന്നാണ് റിപ്പോർട്ട്. രാജ്യത്തെ അതിവേഗ റെയിൽ ശൃംഖലയെ സ്തംഭിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ആക്രമണമാണിതെന്നാണ് അധികൃതരുടെ വിശദീകരണം. കഴിഞ്ഞ രാത്രിയാണ് സംഭവം.
റെയിൽവേ ലൈനിന് തീവെപ്പടക്കമുള്ള സംഭവങ്ങൾ നടന്നതായും ഗതാഗത സംവിധാനത്തെ തടസ്സപ്പെടുത്തിയതായും ട്രെയിൻ ഓപ്പറേറ്റർ എസ്എൻസിഎഫ് അറിയിച്ചു. പാരീസ് ഒളിമ്പിക്സിൻ്റെ ഉദ്ഘാടന ചടങ്ങിന് മണിക്കൂറുകൾക്ക് മുമ്പാണ് സംഭവം. ട്രെയിൻ നെറ്റ്വർക്കിനെ തളർത്തുന്നതിനുള്ള ആക്രമണമാണെന്നും എസ്എൻസിഎഫ് വാർത്താ ഏജൻസിയായ എഎഫ്പിയോട് പറഞ്ഞു. അക്രമണത്തിന് പിന്നാലെ നിരവധി റൂട്ടുകൾ റദ്ദാക്കേണ്ടിവരുമെന്നും അറ്റകുറ്റപ്പണികൾ സമയമെടുക്കുമെന്നും എസ്എൻസിഎഫ് പറഞ്ഞു.
റെയിൽവേ ശൃംഖല ടാറുമാറാക്കാൻ മനപ്പൂർവം സൃഷ്ടിച്ച ആക്രമണം ആണ് ഇതെന്നാണ് റിപ്പോർട്ട്.പാരീസിന്റെ പടിഞ്ഞാറ് ഭാഗത്ത് നിരവധി അതിവേഗ ടി.ജി.വി ലൈനുകൾ തകർന്നു. ട്രെയിനുകൾ റദ്ദാക്കിയതിനെത്തുടർന്ന് പാരീസിലെ ഗാരെ മോണ്ട്പർനാസെ ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ യാത്രക്കാർ കൂട്ടമായി കുടുങ്ങി.
തകരാറുകൾ പരിഹരിക്കാൻ ഒരാഴ്ച സമയം എടുക്കുമെന്നാണ് റിപ്പോർട്ട്. അതിനാൽ ഈ വാരാദ്യം മുഴുവൻ ട്രെയിൻ സർവീസ് തടസ്സപ്പെടുമെന്ന് എസ്.എൻ.സി.എഫ് അധികൃതർ അറിയിച്ചു. ഒരേസമയത്ത് തന്നെ നിരവധി തവണ ആക്രമണം നടന്നിട്ടുണ്ട്. ആക്രമണത്തെ തുടർന്ന് അറ്റ്ലാന്റിക്, നോർത്തേൺ, ഈസ്റ്റേൺ ലൈനുകളിലെ ട്രെയിൻ സർവീസ് തടസ്സപ്പെട്ടു.
പ്രധാന കേബിളുകളെല്ലാം അക്രമികൾ മുറിച്ചു മാറ്റുകയും തീയിടുകയും ചെയ്തു. അവധിക്കാലം ലക്ഷ്യമിട്ട് യാത്രക്ക് തയാറെടുപ്പ് നടത്തിയ 250,000 ആളുകളെയാണ് ആക്രമണം ബാധിച്ചത്. യാത്ര തടസ്സപ്പെട്ടവർക്ക് ടിക്കറ്റുകളുടെ പണം തിരിച്ചു നൽകുമെന്ന് റെയിൽവേ അറിയിച്ചു. കൃത്യമായി ആസൂത്രണത്തോടെ നടന്ന ആക്രമണമാണിത്.പാരീസ് സമയം വെള്ളിയാഴ്ച രാത്രി 8.24നാണ് ഒളിമ്പിക്സ് ഉദ്ഘാടനം. ഇക്കുറി തുറന്ന വേദിയിലാണ് ഒളിമ്പിക്സിന്റെ ഉദ്ഘാടനം നടക്കുന്നത്
.
