വയനാട് മുണ്ടെക്കൈയിൽ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുന്നതിനിടെ വൈറലായി വെള്ളാർമല സ്കൂളിലെ കുട്ടികൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിനിലെ കഥയിലെ പരാമർശം. വെള്ളാർമല സ്കൂൾ കെട്ടിടം പ്രതിരോധം സൃഷ്ടിച്ചത് മൂലം ഇവിടെ രക്ഷപ്പെട്ടത് നിരവധിപ്പേരാണെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. വെള്ളാർമല സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ വെള്ളാരങ്കല്ലുകൾ എന്ന ഡിജിറ്റൽ മാഗസിനിലാണ് അപ്രതീക്ഷിത പരാമർശമുള്ളത്.
ലയ എന്ന വിദ്യാർത്ഥിനിയുടെ ആഗ്രഹത്തിന്റെ ദുരനുഭവം എന്ന കഥയിലാണ് നിലവിൽ സമൂഹമാധ്യമങ്ങളിൽ വൈറലായ പരാമർശമുള്ളത്.
"മഴയായതിനാൽ വെള്ളം കലങ്ങിത്തുടങ്ങി. അതുകൊണ്ട് വെള്ളത്തിൽ ഇറങ്ങേണ്ട എന്ന് അവർ തീരുമാനിച്ചു. അങ്ങനെ വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ആസ്വദിക്കുമ്പോഴാണ് ഒരു കിളി അവിടേക്ക് വന്നത്. ആ കിളി ഒരു വിചിത്രമായിരുന്നു. ആ കിളി സംസാരിക്കുമായിരുന്നു. അത് അവരോട് പറഞ്ഞു. നിങ്ങൾ ഇവിടെ നിന്ന് വേഗം രക്ഷപ്പെട്ടോ കുട്ടികളെ. ഇവിടെ വലിയൊരു ആപത്തു വരാൻ പോകുന്നു. നിങ്ങൾക്ക് രക്ഷപ്പെടണമെങ്കിൽ വേഗം ഇവിടെ നിന്ന് ഓടി പൊയ്ക്കോളൂ. എന്ന് പറഞ്ഞിട്ട് ആ കിളി അവിടെ നിന്ന് പറന്ന് പോയി. കിളി പറഞ്ഞതിന്റെ പൊരുൾ മനസിലായില്ലെങ്കിലും അവിടെ നിന്ന് കുട്ടികൾ ഓടാൻ തുടങ്ങി", കഥയിലെ ഒരു ഭാഗം ഇങ്ങനെയാണ്.
വെള്ളച്ചാട്ടത്തിൽപ്പെട്ട് മരിച്ച ഒരു പെൺകുട്ടിയാണ് കിളിയായി വന്ന് മുന്നറിയിപ്പ് നൽകിയതെന്ന് കവിതയുടെ അവസാന ഭാഗം വിശദമാക്കുന്നുണ്ട്. കൈറ്റ് സിഇഒ ആയ കെ അൻവർ സാദത്ത് ആണ് ഈ അപ്രതീക്ഷിത ആകസ്മികതയേക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ വിശദമാക്കിയിട്ടുള്ളത്.
വെള്ളാർമല സ്കൂൾ കെട്ടിടം പ്രതിരോധം തീർത്തതിനാലാണ് ചൂരൽമല ടൗൺ ഉരുളിലുണ്ടായ മലവെള്ളപ്പാച്ചിലിൽ പെട്ടുപോകാഞ്ഞത്. കെട്ടിടത്തിൽ തടഞ്ഞുനിന്ന മരങ്ങൾ സ്കൂള്കെട്ടിടത്തില് തടഞ്ഞുനിന്നതാണ് ടൗണിന് രക്ഷയായത്. താഴത്തെ നില പൂർണമായും മണ്ണും ചെളിയും കൊണ്ട് നിറഞ്ഞെങ്കിലും വമ്പന്മാരായ മരങ്ങളെ തടഞ്ഞു നിർത്താൻ സ്കൂളിന് സാധിച്ചു. നിലം പതിച്ചിരുന്നെങ്കിൽ സ്കൂളിന് പിന്നിൽ സ്ഥിതി ചെയ്യുന്ന ഒട്ടേറെ വീടുകൾക്കും കെട്ടിടങ്ങൾക്കും നാശമുണ്ടാകുകയും അവയിലുണ്ടായിരുന്ന മനുഷ്യരും ഉരുളില് പെടുകയും ചെയ്തേനെ. സ്കൂളിന്റെ മുന്നിലെ പുന്നപ്പുഴയിലൂടെയാണ് കൂറ്റൻ പാറകളും മരങ്ങളും മണ്ണും കൂടിച്ചേർന്ന് കുത്തിയൊലിച്ച് ഒരു നാടിനെ തന്നെ വിഴുങ്ങിയത്.

