![]() |
Courtesy |
നാലു പതിറ്റാണ്ടുകാലം ഫാഷിസത്തോടെ സന്ധിയില്ലാതെ പൊരുതി രാഷ്ട്രീയ ഇന്ത്യയുടെ സൗമ്യ മുഖമായി മാറിയ പ്രിയ നേതാവിന് വിട നൽകി രാജ്യം.സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇനി ജ്വലിക്കുന്ന ഓർമ. ഭൗതികശരീരം വൈദ്യപഠനത്തിനായി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയന്‍സസിന് (എയിംസ്) വിട്ടുനൽകി. സിപിഎം കേന്ദ്രക്കമ്മിറ്റി ഓഫീസായ ഡല്‍ഹി എകെജി ഭവനില്‍ നിന്ന് 14 അശോക റോഡ് വരെയുള്ള വിലാപയാത്രക്ക് ശേഷമാണ് മൃതദേഹം ആശുപത്രിക്ക് കൈമാറിയത്. വിലാപയാത്രയില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്. യെച്ചൂരിയുടെ ആഗ്രഹപ്രകാരമാണ് ഗവേഷപഠനത്തിനായി മൃതദേഹം വിട്ടുനൽകിയത്. 14 അശോക റോഡ് വരെ വിലാപ യാത്രയായി കൊണ്ടുപോയിരുന്നു. അവിടെ നിന്ന് ആംബുലൻസിൽ മൃതദേഹം എയിംസിൽ എത്തിച്ച് കൈമാറുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരം 4.45 ഓടെയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കി മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് മൃതദേഹം ഏറ്റുവാങ്ങിയത്. അഞ്ചുമണിക്ക് മുൻപ് മൃതദേഹം കൈമാറണം എയിംസിന് കൈമാറണം എന്നാണ് നിയമം.
![]() |
അനാട്ടമി വിഭാഗത്തിന് മൃതദേഹം കൈമാറുന്നു. Courtesy |
യെച്ചൂരിക്ക് അന്ത്യഘട്ടത്തിൽ ചികിത്സ നൽകിയ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് തന്നെയാണ് മൃതശരീരം കൈമാറിയത്. വിദ്യാർഥികൾക്ക് പഠനത്തിനായി സ്വന്തം ശരീരം സമർപ്പിക്കുക എന്നത് അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു. ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വിദ്യാർത്ഥികളുടെ വൈദ്യശാസ്ത്ര പഠനത്തിനായാണ് മൃതദേഹം ഉപയോഗിക്കുക. നേരത്തെ അമ്മ കൽപ്പകത്തിൻ്റെ മൃതദേഹം 2021ൽ എയിംസിന് കൈമാറിയിരുന്നു.
പഴയ സിപിഎം കേന്ദ്രക്കമ്മിറ്റി ഓഫിസ് പ്രവർത്തിച്ചിരുന്ന 14 അശോക റോഡിലേക്ക് നടത്തിയ വിലാപയാത്രയെ നേതാക്കളും വിദ്യാർത്ഥികളും പ്രവർത്തകരും അടക്കം വൻ ജനക്കൂട്ടം അനുഗമിച്ചിരുന്നു. സിപിഎം മുൻ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പോളിറ്റ് ബ്യൂറൊ അംഗം ബൃന്ദ കാരാട്ട്, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തുടങ്ങിയ നേതാക്കൾ വിലാപയാത്രയെ അനുഗമിച്ചു. വൈകുന്നേരം 3.30 യോടെ വിലാപയാത്ര ആരംഭിച്ചു. എകെജി ഭവനിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3:00 മണി വരെ ആയിരുന്നു പൊതുദർശനം നടത്തിയത്, ഇതിൽ ആയിരങ്ങൾ അന്ത്യോപചാരം അർപ്പിക്കാൻ എത്തി.
എയിംസിലേക്ക് മൃതദേഹം കൊണ്ടുപോകുന്നതിന് മുന്നോടിയായി കുടുംബാംഗങ്ങളുടെയും പോളിറ്റ് ബ്യൂറോ അംഗങ്ങളുടെയും നേതൃത്വത്തിൽ വൈകാരികമായ യാത്രയയപ്പാണ് നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രകാശ് കാരാട്ട്, എം.എ. ബേബി തുടങ്ങിയവരും ഇങ്ക്വിലാബ് വിളിച്ചാണ് പ്രിയ സഖാവിന് വിടചൊല്ലിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി കേന്ദ്രമന്ത്രി ജെ.പി. നദ്ദ സിപിഎം ആസ്ഥാനത്തെത്തി ആദരാഞ്ജലിയർപ്പിച്ചു. ഇതിന് പുറമെ കോൺഗ്രസ് പാർലമെൻ്ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധി, സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, എൻസിപി (ശരദ് പവാർ) വിഭാഗം അധ്യക്ഷൻ ശരദ് പവാർ തുടങ്ങി... ഡിഎംകെ, ആർജെഡി, ആം ആദ്മി, കോൺഗ്രസ് (എം) തുടങ്ങിയ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളും സിപിഎം നേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.
കേരളത്തിൽ നിന്ന് പിബി അംഗങ്ങളായ മുഖ്യമന്ത്രി പിണറായി വിജയൻ, എം.എ. ബേബി എന്നിവർക്ക് പുറമെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ, പി.കെ. ശ്രീമതി, കെ.കെ. ശൈലജ, ഇ.പി. ജയരാജൻ, പി. രാജീവ്, തോമസ് ഐസക് എന്നിവരും പ്രിയനേതാവിനെ കാണാൻ ഡൽഹിയിൽ എത്തിയിരുന്നു.
എസ്എഫ്ഐയുടെ ദേശീയ നേതാക്കളും പ്രിയസഖാവിന് യാത്രയയപ്പ് നൽകാനെത്തിയിരുന്നു. വി.പി. സാനു, ആർഷോ എന്നിവരും കൂട്ടത്തിലുണ്ടായിരുന്നു. ചരിത്രകാരി റോമില ഥാപ്പർ ഉൾപ്പെടെയുള്ള പ്രമുഖരും സഖാവ് സീതാറാം യെച്ചൂരിക്ക് ആദരാഞ്ജലി അർപ്പിച്ചു.