യാക്കോബായ സുറിയാനി സഭയുടെ കേരളത്തിലെ തലവൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടെ കബറടക്കം പൂർത്തിയായി. പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ മാർ അത്തനേഷ്യസ് കത്തീഡ്രലിൽ നടന്ന കബറടക്ക ശുശ്രൂഷകൾക്കു ശേഷം മദ്ബഹായുടെ വലത് ഭാഗത്ത് പ്രത്യേകം തയാറാക്കിയ കല്ലറയിൽ ഭൗതികദേഹം സംസ്കരിച്ചു.
ലബനനിൽ ഇസ്രയേൽ ആക്രമണം ശക്തമായ സാഹചര്യത്തിൽ വ്യോമഗതാഗതം പ്രതിസന്ധിയിലായതിനാൽ സഭാ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയാർക്കീസ് ബാവാ എത്തിയില്ല.യാക്കോബായ സഭയുടെ മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ്, പാത്രിയർക്കീസ് ബാവായുടെ പ്രതിനിധികളായ അമേരിക്കൻ ആർച്ച് ബിഷപ് മാർ ദിവന്നാസിയോസ് ജോൺ കവാക്, യുകെ ആർച്ച് ബിഷപ് മാർ അത്തനാസിയോസ് തോമ ഡേവിഡ്, മലങ്കര കത്തോലിക്കാ സഭയുടെ അധ്യക്ഷനും മേജർ ആർച്ച് ബിഷപ്പുമായ കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ തുടങ്ങിയവർ കബറടക്ക ശുശ്രൂഷകൾക്കു മുഖ്യ കാർമികത്വം വഹിച്ചു.
ശനിയാഴ്ച രാവിലെ മാർ അത്തനേഷ്യസ് കത്തീഡ്രലിലെ കുർബാനയ്ക്കു ശേഷമാണ് പൊതുദർശനം ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചു ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിൽ, നടൻ മമ്മൂട്ടി, ശശി തരൂർ എംപി, മന്ത്രി വി.എൻ.വാസവൻ തുടങ്ങി നിരവധിപേർ ശ്രേഷ്ഠ ബാവായ്ക്ക് ആദരാഞ്ജലി അർപ്പിച്ചു.
ബാവായുടെ വിൽപത്രം ഇതിനിടെ വായിച്ചു. മലങ്കര മെത്രാപ്പൊലീത്ത ജോസഫ് മാർ ഗ്രിഗോറിയോസ് തന്റെ പിൻഗാമിയാകണമെന്നാണ് വിൽപത്രത്തിൽ ശ്രേഷ്ഠ ബാവാ വ്യക്തമാക്കിയിരിക്കുന്നത്. താൻ ധരിച്ച സ്വർണവും ഉപയോഗിച്ച വാഹനവും ബാങ്ക് അക്കൗണ്ടിലുള്ള നിക്ഷേപവും പള്ളികൾ നഷ്ടപ്പെട്ട ഇടവകകളിലെ വിശ്വാസികളുടെ ആരാധനയ്ക്ക് സൗകര്യമൊരുക്കാൻ ഉപയോഗിക്കണമെന്നു ബാവാ വിൽപത്രത്തിൽ വ്യക്തമാക്കി.സഭ ഒറ്റയ്ക്ക് തന്നെ മുന്നോട്ടു നീങ്ങണം. അന്തോഖ്യ സിംഹാസനത്തിന് കീഴിൽ സഭ ഉറച്ചു നിൽക്കണമെന്നും വിൽപ്പത്രത്തിൽ പറയുന്നു. നാലു മണിയോടു കൂടിയാണ് കബറടക്ക ശുശ്രൂഷയുടെ സമാപനക്രമം ആരംഭിച്ചത്. സർക്കാരിന്റെ ഔദ്യോഗിക ബഹുമതികൾ നൽകിയ ശേഷം താൻ തന്നെ പണി കഴിപ്പിച്ച മാർ അത്തനേഷ്യസ് കത്തീഡ്രലിലെ മദ്ബഹായോട് ശ്രേഷ്ഠ ഇടയൻ വിടചൊല്ലി. അഞ്ചരയോടു കൂടി കബറടക്ക ശുശ്രൂഷകൾ പൂർത്തിയായി.
