![]() |
Courtesy |
8 ജൂൺ 1972 -ന് വിയറ്റ്നാം യുദ്ധമുഖത്തുനിന്ന് ഒരു ചിത്രം പകർത്തപ്പെട്ടു. ആ ചിത്രം പിന്നീട് പുലിറ്റ്സറിനും അർഹമായി. തെക്കേ വിയറ്റ്നാമിലുണ്ടായ നാപാം ബോംബാക്രമണ സമയത്തായിരുന്നു ചിത്രം പകർത്തിയത്. ആക്രമണത്തിൽ ശരീരത്തിൽ വലിയ രീതിയിൽ പൊള്ളലേറ്റ ഒരു പെൺകുട്ടി പൂർണനഗ്നയായി റോഡിലൂടെ പലായനം ചെയ്യുന്നതായിരുന്നു ഈ ചിത്രത്തിൽ. ‘നാപാം പെൺകുട്ടി‘ എന്ന് അവളെ പിന്നീട് ലോകം വിളിച്ചു.
20 -ാം നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ ചിത്രങ്ങളിൽ ഒന്നായിരുന്നു അത്. ഫാൻ തി കിം ഫുക് എന്ന പെൺകുട്ടിയായിരുന്നു യുദ്ധത്തിന്റെ ഭീകരത വെളിപ്പെടുത്തിയ ഈ ചിത്രത്തിലുള്ള നാപാം പെൺകുട്ടി. അരനൂറ്റാണ്ട് മുമ്പ് ആ ചിത്രം പകർത്തിയത് എപി ഫോട്ടോഗ്രാഫറായ നിക്ക് ഊട്ട് ആണെന്നാണ് ലോകം ഇതുവരെ വിശ്വസിച്ചിരുന്നത്. അങ്ങനെയാണ് വാർത്ത ഏജൻസിയായ എപിയും അവകാശപ്പെട്ടതും.
എന്നാൽ എൻ.ബി.സി ന്യൂസിന്റെ ഡ്രൈവർ ആയിരുന്ന നോയൻ ടാൻ നെയാണ് ഫോട്ടോയുടെ യഥാർഥ അവകാശിയെന്നാണ് 'ദ സ്ട്രിങ്ങർ' എന്ന ഡോക്യുമെന്ററി പറയുന്നത്. ഫ്രീലാൻസർ കൂടിയായിരുന്നു ടാൻ നെ. അദ്ദേഹം ഫോട്ടോ പകർത്തി അസോസിയേറ്റഡ് പ്രസിനു(എ.പി) നൽകി. അന്ന് എ.പിയുടെ ഫോട്ടോ വിഭാഗം മേധാവിയായിരുന്ന ഹോസ്റ്റ് ഫാസ് ആണ് ഈ ചിത്രം നിക് ഉട്ടിന്റെ പേരിൽ അയച്ചുകൊടുക്കാൻ നിർദേശിച്ചതായി എ.പി ഫോട്ടോ എഡിറ്ററായ കാൾ റോബിൻസൺ ഡോക്യുമെന്ററിയിൽ വെളിപ്പെടുത്തി. റോബിൻസണെ 1978ൽ എ.പിയിൽ നിന്ന് പിരിച്ചുവിട്ടതാണ്. യു.എസിലെ പാർക്ക് സിറ്റി സൺഡാൻസ് ചലച്ചിത്ര മേളയിൽ ജനുവരി 25ന് ഡോക്യുമെന്ററി പ്രദർശിപ്പിച്ചിരുന്നു. അതിനിടെ, നാപാം പെൺകുട്ടിയെന്ന പേരിലുള്ള പ്രശസ്തമായ ചിത്രത്തിന്റെ പിതൃത്വം തട്ടിയെടുക്കാൻ ശ്രമിക്കുകയാണെന്ന് കാണിച്ച് ഡോക്യുമെന്ററിക്കു പിന്നിലുള്ളവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നിക് ഉട്ട് ഭീഷണി മുഴക്കിയിരുന്നു. ഇത് തള്ളിയാണ് ഡോക്യുമെന്ററി പ്രദർശിപ്പിച്ചത്. ചിത്രമെടുത്തത് നിക് ഉട്ട് അല്ലെന്ന് തെളിയിക്കാൻ സാധിക്കുന്ന ഒന്നും ലഭിച്ചിട്ടില്ലെന്നും കൂടുതൽ വിശകലനത്തിന് തയാറാണെന്നും എ.പി വാർത്താ കുറിപ്പിൽ വ്യക്തമാക്കി. ഗാരി നൈറ്റും സംഘവുമാണ് ഡോക്യുമെന്ററിയുടെ അണിയറയിലുള്ളത്.
ഡോക്യുമെന്ററിയുടെ പ്രദർശനത്തിനു ശേഷം നടന്ന വാർത്ത സമ്മേളനത്തിൽ നോയൻ ടാൻ നെ പങ്കെടുത്തിരുന്നു. താനാണ് നാപാം പെൺകുട്ടിയായ കിം ഫുക്കിന്റെ ചിത്രം എടുത്തതെന്നും അദ്ദേഹം അവകാശപ്പെട്ടു.അന്ന് താൻ ഒരു എൻബിസി ന്യൂസ് ക്രൂവിൻ്റെ ഡ്രൈവറായി ട്രാങ് ബാങ് പട്ടണത്തിൽ പോയതായിരുന്നു. അപ്പോഴാണ് കരഞ്ഞുകൊണ്ട്, നഗ്നയായി, കൈകൾ നീട്ടി തെരുവിലൂടെ ഓടുന്ന ഫുക്കിൻ്റെ ചിത്രം പകർത്തിയത് എന്നും അദ്ദേഹം അവകാശപ്പെടുന്നു. 20 ഡോളറിനാണ്(ഏതാണ്ട് 1700 രൂപ) 1972 ജൂൺ എട്ടിന് എടുത്ത ആ ചിത്രം എ.പിക്ക് വിറ്റതെന്നും അദ്ദേഹം പറഞ്ഞു. ഫോട്ടോയുടെ പ്രിന്റ് തന്റെ ഭാര്യ നശിപ്പിച്ചു കളഞ്ഞുവെന്നും ടാൻ നെ പറഞ്ഞു. രണ്ടുവർഷത്തിലേറെ നീണ്ട അന്വേഷണങ്ങൾക്ക് ശേഷമാണ് ഡോക്യുമെന്ററി തയാറാക്കിയതെന്ന് സംവിധായകനും വ്യക്തമാക്കി.
അതേസമയം, ഡോക്യുമെന്ററിയുടെ അവകാശ വാദം കിം ഫുക് തള്ളി. ഇപ്പോൾ കാനഡയിലാണ് കിം ഫുക് ഉള്ളത്. നിക് ഉട്ട് വെറുമൊരു ഫോട്ടോഗ്രാഫർ മാത്രമല്ല, കാമറ മാറ്റിവെച്ച് തന്റെ ജീവൻ രക്ഷിച്ച ഹീറോ കൂടിയാണ്. അദ്ദേഹമാണ് അന്ന് ആശുപത്രിയിലെത്തിച്ച് എന്റെ ജീവൻ രക്ഷിച്ചതെന്നും കിം ഫുക് വാനിറ്റി ഫെയറിനു നൽകിയ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു. ഈ ചിത്രം പകർത്തിയത് തങ്ങളുടെ ഫോട്ടോഗ്രാഫർ നിക്ക് ഊട്ട് ആണെന്നതിൽ തന്നെ വാർത്താ ഏജൻസി ഉറച്ച് നിൽക്കുകയാണ്.
അന്ന് 21 വയസ്സുകാരനായിരുന്ന നിക്ക് ഉട്ടിന് ഈ ഫോട്ടോയ്ക്ക് പുലിറ്റ്സർ സമ്മാനം ലഭിച്ചിരുന്നു. നാപാം പെൺകുട്ടി എന്നറിയപ്പെട്ട കിം ഫുക്കുമായി അദ്ദേഹത്തിന് ആത്മബന്ധവുമുണ്ടായി. 2017-ൽ അദ്ദേഹം എ.പി.യിൽനിന്ന് വിരമിച്ചു. 'ദ സ്ട്രിങ്ങറി'ലെ അവകാശവാദം എ.പി. നിഷേധിച്ചു. നിക്ക് ഉട്ട് തന്നെയാണ് ആ ഫോട്ടോയെടുത്തതെന്ന് അന്വേഷണത്തിലൂടെ സ്ഥിരീകരിച്ചിട്ടുണ്ടെന്നും പറഞ്ഞു.
പുറത്തുവന്ന് 50 വർഷത്തിനു ശേഷമാണ് ചിത്രത്തിന്റെ പിതൃത്വത്തെ ചൊല്ലി പുതിയ വിവാദം ഉടലെടുക്കുന്നത്. 2017ൽ വിരമിക്കുന്നത് വരെ 40 വർഷക്കാലം എ.പിയുടെ ഫോട്ടോഗ്രാഫറായിരുന്നു നിക് ഉട്ട്. നാപാം പെൺകുട്ടിയുടെ ഫോട്ടോ ഇദ്ദേഹം എടുത്തതാവാൻ സാധ്യതയില്ലെന്ന് ഫ്രഞ്ച് ഫോറൻസിക് സംഘവും നിഗമനത്തിലെത്തിയിരുന്നു.