നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതിയുടെ ജാമ്യ ഉത്തരവ് പുറത്ത്. ഉത്തരവിൽ ബോഡി ഷെയിമിങ് അംഗീകരിക്കാനാവില്ലെന്നും അന്വേഷണവുമായി ബോബി ചെമ്മണ്ണൂർ സഹകരിക്കണമെന്നുമുള്ള കർശന ഉപാധികളോടെയാണ് കോടതി ജാമ്യ ഉത്തരവ് ഇറക്കിയിരിക്കുന്നത്.
50,000 രൂപയുടെ ബോണ്ടും രണ്ടുപേരുടെ ജാമ്യവുമാണ് വ്യവസ്ഥ. ബോഡി ഷെയ്മിങ് സമൂഹത്തിന് അംഗീകരിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ആവശ്യപ്പെടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരാകണം. വ്യവസ്ഥകൾ നിർബന്ധമായും പാലിക്കണമെന്നും അല്ലാത്തപക്ഷം ജാമ്യം റദ്ദുചെയ്യുമെന്നും ഉത്തരവിൽ പറയുന്നു.
ഹർജി വായിക്കുമ്പോൾത്തന്നെ ബോബി ചെമ്മണൂർ ഹണി റോസിനെതിരെ നടത്തിയ ചില പ്രയോഗങ്ങളിൽ കോടതി അതൃപ്തി അറിയിച്ചിരുന്നു. തുടർന്ന് ഈ പരാമർശങ്ങളെല്ലാം പിൻവലിക്കുകയാണെന്ന് ബോബിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ബി.രാമൻപിള്ള കോടതിയെ അറിയിച്ചു.
തുടർന്ന് ബോബി ചെമ്മണൂരിന് ജാമ്യം നൽകാമെന്ന് കോടതി നിലപാടെടുത്തു. ഇദ്ദേഹത്തെ പോലീസിന്റെ കസ്റ്റഡിയിൽ ആവശ്യമില്ല എന്നതായിരുന്നു ഇതിന് കാരണം. ഈ കേസിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമല്ലെന്ന് കോടതി വിലയിരുത്തി. കൂടാതെ മൂന്നുവർഷം മാത്രം ജയിൽശിക്ഷ ലഭിക്കുന്ന കുറ്റമാണ് ബോബിക്കുമേൽ ചുമത്തിയിരിക്കുന്നത്. അതുകൊണ്ട് ആറുദിവസമായി ജയിലിൽ തുടരുന്ന ബോബി ചെമ്മണൂരിന് ജാമ്യം അനുവദിക്കുന്നതിന് മറ്റുതടസങ്ങളില്ല എന്നും കോടതി വ്യക്തമാക്കി.
ജാമ്യഹർജി പരിഗണിക്കവേ ബോബി ചെമ്മണൂരിന്റെ ചില ദൃശ്യങ്ങളും കോടതി പരിശോധിച്ചിരുന്നു. ഇതിൽ പ്രോസിക്യൂഷൻ നൽകിയതും പ്രതിഭാഗം നൽകിയതും ഉൾപ്പെടുന്നുണ്ട്. എന്തിനുവേണ്ടിയാണ്ഈ മനുഷ്യൻ ഇങ്ങനെയെല്ലാം ചെയ്യുന്നത് എന്നാണ് തുടർന്ന് കോടതി ചോദിച്ചത്. ബോബി ചെമ്മണൂർ നടത്തിയത് ദ്വയാർത്ഥ പ്രയോഗമാണെന്ന് കോടതി തുറന്നുപറഞ്ഞു. ഇതൊന്നും പൊതുസമൂഹത്തിൽ പറയേണ്ട കാര്യങ്ങളല്ല. ഇത്തരം പ്രവർത്തികളോട് ഒരുതരത്തിലുമുള്ള യോജിപ്പില്ല. ബോബിയെ ചടങ്ങിൽ എതിർക്കാതിരുന്നത് അവരുടെ മാന്യത കൊണ്ടാണെന്നും ഹൈക്കോടതി വ്യക്തമാക്കി.