‘വിശന്നിട്ട് വയ്യ, എന്തെങ്കിലും കഴിക്കാൻ വേണം’ എന്നാണു രാത്രിയിൽ പിടിയിലായപ്പോൾ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര പറഞ്ഞതെന്നു പൊലീസ്. നെന്മാറ സ്റ്റേഷനിൽ എത്തിച്ചപ്പോൾ, ‘നല്ല വിശപ്പുണ്ട്, ചിക്കനും ചോറും വേണം’ എന്നായി. രാത്രി പതിനൊന്നോടെ സ്റ്റേഷനിലെ മെസ്സിൽ ഉണ്ടായിരുന്ന ഇഡ്ഡലിയും കറിയും ഓംലറ്റുമാണു ചെന്താമരയ്ക്കു കഴിക്കാൻ നൽകിയത്.
വിശപ്പ് മാറുന്നതുവരെ ഇയാൾ ഭക്ഷണം കഴിച്ചു. ഒന്നും കഴിക്കാതിരുന്നതിന്റെ ക്ഷീണമല്ലാതെ മറ്റ് അസുഖങ്ങളൊന്നും പ്രതിക്കില്ലായിരുന്നു. കാട്ടിലേക്കു വേലി മറികടന്നു പോയതിന്റെ ചെറിയ മുറിപ്പാടുകൾ ദേഹത്തുണ്ട്. നാട്ടുകാരുടെ പ്രതിഷേധം അവസാനിച്ചതോടെ പുലർച്ചെ പ്രതിയെ ആലത്തൂരിലേക്കു കൊണ്ടുപോയി. കുറ്റകൃത്യത്തിൽ കുറ്റബോധമില്ലാതിരുന്ന പ്രതി, ഇഷ്ട ഭക്ഷണവും കൂസലില്ലാതെയാണു ചോദിച്ചതെന്നു പൊലീസ് പറഞ്ഞു.
പൊലീസിന്റെ തിരച്ചിൽ ഉൾപ്പെടെയുള്ള നീക്കങ്ങൾ ചെന്താമര സൂക്ഷ്മമായി നിരീക്ഷിച്ചു. അതുകൊണ്ടാണ് ഇയാൾക്ക് 2 ദിവസത്തോളം ഒളിച്ചിരിക്കാൻ സാധിച്ചതെന്നും വാർത്താ സമ്മേളനത്തിൽ എസ്പി വ്യക്തമാക്കി. പ്രാഥമിക ചോദ്യംചെയ്യൽ പൂർത്തിയായ ശേഷമാണ് എസ്പി മാധ്യമങ്ങളെ കണ്ടത്. പ്രതിയെ സ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തും. ഇരട്ടക്കൊല പുനരാവിഷ്കരിക്കും. ഇന്നു വൈകിട്ട് പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.
എസ്പിയുടെ വാർത്താസമ്മേളനത്തിൽനിന്ന്:
പല സ്ഥലങ്ങളിൽനിന്നു കിട്ടിയ വിവരങ്ങൾ അനുസരിച്ച് പലയിടത്തും ചെന്താമരയ്ക്കായി പൊലീസ് തിരച്ചിൽ നടത്തി. എന്നാൽ ഇയാളുടെ വീടിനടുത്തുള്ള പാടത്തുനിന്നാണ് ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്തത്. വിശപ്പ് സഹിക്കാനാകാതെയാണ് ഇയാൾ കാടിറങ്ങി വീട്ടിലേക്കു വന്നതെന്നു കരുതുന്നു. കുറ്റകൃത്യത്തെപ്പറ്റി ചോദ്യം ചെയ്യലിൽ പ്രതി വെളിപ്പെടുത്തി. രാവിലെ പത്തോടെയാണ് പ്രതി ഇരട്ടക്കൊല നടത്തിയശേഷം ഫെൻസിങ് മറികടന്ന് ഇയാൾ കാട്ടിലേക്കു പോയത്. വേലി ചാടിക്കടന്നതിന്റെ ചെറിയ പരുക്കുകൾ ദേഹത്തുണ്ട്. സ്ഥലത്തെക്കുറിച്ചു പ്രതിക്കു കൃത്യമായ ധാരണ ഉണ്ടായിരുന്നു.
ഇയാൾ അതിവിദഗ്ധനായ കുറ്റവാളിയാണ്. പൊലീസിന്റെ നീക്കങ്ങൾ ചെന്താമര സൂക്ഷ്മമായി നിരീക്ഷിച്ചതു കൊണ്ടാണ് 2 ദിവസത്തോളം ഒളിച്ചിരിക്കാൻ സാധിച്ചത്. പൊലീസ് മികച്ച രീതിയിലാണ് അന്വേഷിച്ചു കുറ്റവാളിയെ കണ്ടെത്തിയത്. പരിശോധനയ്ക്കു സഹായിച്ച നാട്ടുകാർക്കു പ്രത്യേകം നന്ദി. ഇരട്ടക്കൊല ആസൂത്രിതമാണെന്നാണു പ്രാഥമിക നിഗമനം. ഇയാൾ ആയുധങ്ങൾ നേരത്തേ വാങ്ങി സൂക്ഷിച്ചിരുന്നു. എവിടെനിന്നാണ് ആയുധം വാങ്ങിയത് എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ തെളിവെടുപ്പിലേ വ്യക്തമാകൂ. കുറ്റകൃത്യത്തിൽ പ്രതിക്കു കുറ്റബോധമില്ല; ഇതിൽ സന്തോഷവാനുമാണ്. കൂടുതൽ പേരെ ഇയാൾ ലക്ഷ്യമിട്ടോ എന്നതു സ്ഥിരീകരിക്കാനായിട്ടില്ല.
ചെന്താമര വിഷം കുടിച്ചതായി ഡോക്ടർമാരുടെ പരിശോധനയിൽ കണ്ടെത്താനായില്ല. വിഷക്കുപ്പി ഉപേക്ഷിച്ചത് പൊലീസ് അന്വേഷണത്തെ വഴിതെറ്റിക്കാനാണെന്നു കരുതുന്നു. ഒരു മാസമായി ഇയാൾ വീട്ടിലുണ്ടായിരുന്നു. കുറെ കാര്യങ്ങൾ ചെന്താമര പറയുന്നുണ്ടെങ്കിലും പരിശോധിച്ച ശേഷമേ ഉറപ്പിക്കാനാകൂ. കൊല്ലപ്പെട്ട സുധാകരന്റെ കുടുംബത്തോടു ചെന്താമരയ്ക്കു വൈരാഗ്യം ഉണ്ടായിരുന്നു. അയൽക്കാർ മന്ത്രവാദം ചെയ്തതു കൊണ്ടാണു ഭാര്യ തന്നെ വിട്ടുപോയതെന്നാണ് ഇയാൾ വിശ്വസിച്ചിരുന്നത്. ഇതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു പ്രാഥമിക നിഗമനം.
എന്നാൽ മന്ത്രവാദമാണു കൊലപാതകത്തിനു പിന്നിലെന്ന് ഉറപ്പിക്കാനായിട്ടില്ല. അയൽക്കാർ മന്ത്രവാദം ചെയ്തെന്നാന്നു ചെന്താമര വിശ്വസിച്ചിരുന്നത്. ഇതു കൊലപാതകത്തിന്റെ കാരണങ്ങളിലൊന്നാണ്. മറ്റു കാരണങ്ങൾ അന്വേഷിക്കും. ഇയാൾക്കു കുറ്റകൃത്യം ചെയ്യാനോ രക്ഷപ്പെടാനോ ആരുടെയും സഹായം കിട്ടിയിട്ടില്ല. ജാമ്യത്തിൽ ഇറങ്ങിയ സമയത്തു ക്വാറിയിലാണു ചെന്താമര ജോലി ചെയ്തിരുന്നത്. ഇവിടത്തെ സഹപ്രവർത്തകന്റെ ഫോണിൽ സിം ഇട്ട് ആളുകളെ ബന്ധപ്പെട്ടിരുന്നെന്നും എസ്പി പറഞ്ഞു.