പതിനഞ്ച് മാസം നീണ്ട യുദ്ധത്തിന് അന്ത്യം കുറിച്ച് ഇസ്രായേൽ ഹമാസ് സമാധാന കരാർ ഔദ്യോഗികമായി പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. വൈറ്റ് ഹൗസിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത ബൈഡൻ സമാധാന കരാർ അമേരിക്കൻ നയതന്ത്രത്തിന്റെയും, ദീർഘമായ പിന്നാമ്പുറ ചർച്ചകളുടെയും ഫലമാണെന്ന് വ്യക്തമാക്കി. സമാധാന കരാർ നിലനിൽക്കുമെന്നാണ് തന്റെ വിശ്വാസമെന്നും ബൈഡൻ പറഞ്ഞു.
അരലക്ഷത്തിനടുത്ത് മനുഷ്യരെ കൊന്നൊടുക്കി, ഒന്നേകാൽ വർഷം നീണ്ട യുദ്ധത്തിന് അറുതിയായി ഗസ്സ സമാധാനപ്പുലരിയിലേക്ക്. മാസങ്ങൾ നീണ്ട മധ്യസ്ഥ ദൗത്യത്തിനൊടുവിൽ ഗസ്സയിലെ വെടിനിർത്തലും ബന്ദിമോചനവും ഉറപ്പു നൽകുന്ന സമാധാന കരാർ പ്രാബല്യത്തിൽ വന്നതായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി പ്രഖ്യാപിച്ചു. അവസാനത്തെ രണ്ടാഴ്ചയിൽ അമേരിക്കയുടെയും ഖത്തറിയും മധ്യസ്ഥയിൽ നടന്ന സജീവമായ ഇടപെടലുകളാണ് വെടിനിർത്തൽ കരാറിലെത്തിച്ചത്. ജനുവരി 19 മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
കരാര്‍ സംബന്ധിച്ച് യുഎസും മധ്യസ്ഥത വഹിക്കുന്ന ഖത്തറും സ്ഥിരീകരിച്ചതോടെ ഗാസയിലും ഇസ്രയേല്‍ തലസ്ഥാനം ടെല്‍ അവീവിലും ജനങ്ങള്‍ സന്തോഷപ്രകടനവുമായി തെരുവിലിറങ്ങി. അതേസമയം, ഇസ്രയേല്‍ സൈന്യം ഗാസയില്‍ നരനായാട്ട് തുടരുകയാണ്, ചർച്ചകൾ നടക്കുമ്പോഴും കരാർ അംഗീകരിക്കുമ്പോഴും കൂട്ടക്കുരുതി തുടർന്നു സയണിസ്റ്റ് ഭരണകൂടം.
എല്ലാ പലസ്തീന് ഗ്രൂപ്പുകളുടെയും വ്യവസ്ഥകള്‍ പാലിക്കുന്നതാണ് കരാറെന്ന് ഹമാസ് വക്താവ് ഇസ്സത് അല്‍ റിഷെഖ് പറഞ്ഞു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യുഎസ് പ്രസിഡന്റ് ജോ ബൈഡനും നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും നന്ദി പറഞ്ഞു. അതേസമയം ഇസ്രയേല്‍ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രസ്താവന ഇതുവരെ വന്നിട്ടില്ല. എന്നുമാത്രമല്ല, കരാര്‍ അന്തിമമായെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം രാത്രി വന്നത് മുതല്‍ ഹമാസിനെ കുറ്റപ്പെടുത്തുന്ന തരത്തില്‍ രണ്ട് പ്രസ്താവനകള്‍ നെതന്യാഹുവിന്റെ ഓഫീസ് പുറപ്പെടുവിച്ചിട്ടുമുണ്ട്. ധാരണകളില്‍ നിന്ന് പിന്നാക്കം പോകാനുള്ള പഴുതുകള്‍ ഹമാസ് അന്വേഷിക്കുന്നുവെന്നാണ് പ്രസ്താവന.
ഗസ്സ പുനർനിർമാണം മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. സമ്പൂർണ വെടിനിർത്തലും സൈനിക പിൻമാറ്റവും ബന്ദികളുടെ മോചനവും ഉറപ്പാക്കുന്നതാണ് കരാറെന്ന് അദ്ദേഹം വാഷിങ്ടണിൽ പറഞ്ഞു. ഖത്തർ പ്രധാനമന്ത്രിയുടെ വെടിനിർത്തൽ പ്രഖ്യാപനത്തിനു പിന്നാലെ ബൈഡന്റെ പ്രഖ്യാപനം.
സമാധാന കരാർ ആദ്യ ഘട്ടത്തിന്റെ കാലാവധി 42 ദിവസമാണ്. ആറ് ആഴ്ചകൾക്ക് ശേഷം രണ്ടാം ഘട്ടത്തിലേക്ക് കടക്കും. അത് ഇസ്രായേൽ ഹമാസ് യുദ്ധത്തിന്റെ അവസാനമായിരിക്കുമെന്ന് ബൈഡൻ പറഞ്ഞു. കഴിഞ്ഞ മേയിൽ അമേരിക്ക മുന്നോട്ട് വെച്ച സമാധാന കരാറിന്റെ കരട് രേഖയാണ് ഇപ്പോൾ പ്രാവർത്തികമായത്. ഗാസയില്‍ വെടി നിര്‍ത്തലിനുള്ള കരാര്‍ ഇസ്രയേലും ഹമാസും അംഗീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു.
തെക്കന്‍ ഗാസ മുനമ്പില്‍ നിന്ന് വടക്കുഭാഗത്തേക്ക് ഭവനരഹിതരായവരുടെ തിരിച്ചുവരവിന് ഖത്തറും ഈജിപ്തും മേല്‍നോട്ടം വഹിക്കും. ബന്ദികളെ കൈമാറുന്നതുമായി ബന്ധപ്പെട്ട് റെഡ് ക്രോസ് ഇന്റര്‍നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് മിര്‍ജാന സ്പോള്ജാരികുമായി ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇസ്രയേല്‍ സൈന്യം ഘട്ടംഘട്ടമായി നെത്സാരിം ഇടനാഴിയിലേക്ക് പിന്‍വാങ്ങും. ഗാസയ്ക്കുള്ളില്‍ 700 മീറ്റര്‍ ദൂരത്തേക്കാണ് ഇസ്രയേല്‍ സൈന്യം പിന്‍വാങ്ങുക. മാത്രമല്ല, ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന 250 പേരടക്കം 2,000 പലസ്തീന് തടവുകാരെ ഇസ്രയേല്‍ മോചിപ്പിക്കും. ഹമാസ് 33 ഇസ്രയേല്‍ ബന്ദികളെയും മോചിപ്പിക്കും. ഉടമ്പടി പ്രകാരമുള്ള ആദ്യഘട്ടം ആരംഭിച്ച് ഏഴ് ദിവസത്തിന് ശേഷം ഈജിപ്റ്റുമായുള്ള റാഫ അതിര്‍ത്തി ഇസ്രയേല്‍ തുറക്കും. ഫിലാഡെല്‍ഫി ഇടനാഴി എന്നറിയപ്പെടുന്ന ഈജിപ്റ്റുമായുള്ള ഗാസയുടെ അതിര്‍ത്തി പ്രദേശത്ത് നിന്ന് ഇസ്രയേല്‍ സൈന്യം പിന്‍വാങ്ങും. ഗാസയില്‍ പരുക്കേറ്റവരെ ചികിത്സയ്ക്കുള്ള യാത്രയ്ക്ക് അനുവദിക്കും
