തിരുവനന്തപുരം നെയ്യാറ്റിൻകര ആറാലുംമൂട് കാവുവിളാകം സിദ്ധൻ ഭവനിൽ ഗോപന്റെതന്നെ (ഗോപന് സ്വാമി, മണിയൻ) മൃതദേഹമാണു കല്ലറയില്‍ ഉണ്ടായിരുന്നതെന്നു നെയ്യാറ്റിന്‍കര കൗണ്‍സിലര്‍ പ്രസന്നകുമാര്‍. മുൻപു ഗോപനെ കണ്ടിട്ടുണ്ട്, തിരിച്ചറിയാന്‍ കഴിഞ്ഞുവെന്നും പ്രസന്നകുമാര്‍ വ്യക്തമാക്കി. പൊലീസുകാർ കല്ലറ പൊളിക്കുമ്പോള്‍ പ്രസന്നകുമാര്‍ ഉള്‍പ്പെടെയുള്ള കൗണ്‍സിലര്‍മാര്‍ സന്നിഹിതരായിരുന്നു. ചമ്രംപടിഞ്ഞ് ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. തലയില്‍ മുട്ടാത്ത നിലയിലാണ് സ്ലാബ് ഉണ്ടായിരുന്നത്. മൃതദേഹത്തിന്റെ വായ തുറന്നിരുന്നു. വസ്ത്രങ്ങളെല്ലാം ഉണ്ടായിരുന്നു. ശരീരത്തിന് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലെന്നും പ്രസന്നകുമാര്‍ പറഞ്ഞു.
"മുന്നിൽ രണ്ട് സ്ലാബുകളാണ് ഉണ്ടായിരുന്നത്. സ്ലാബിൻ്റെ വലതുവശമാണ് ആദ്യം പൊളിച്ചത്. അതിന് പുറത്താണ് സിമൻ്റ് കൊണ്ട് പൂശിയിരുന്നത്. സിമൻ്റ് കെട്ടായിരുന്നു കൂടുതൽ. മൃതദേഹം ഇരിക്കുന്ന നിലയിലായിരുന്നു. ഭസ്മം മുഴുവനായിട്ട് ഇട്ടിട്ടുണ്ടാകാം. എന്നാൽ ഒന്നുകൂടി സെറ്റായി നെഞ്ചറ്റം വരെ താഴ്ന്ന നിലയിലായിരുന്നു. നല്ല രീതിയിൽ ഇരിക്കുകയായിരുന്നു. തുണി കൊണ്ട് ശരീരം മൊത്തം പുതച്ചിരുന്നു. വായയുടെ ഭാഗം മാത്രമാണ് അഴുകിയിരുന്നത്," പ്രസന്നകുമാർ പറഞ്ഞു.
"മൃതദേഹം ഗോപൻ സ്വാമിയുടെ തന്നെയാണെന്ന് ഉറപ്പിക്കാം. കല്ലറയ്ക്കുള്ളിൽ ഭസ്മവും കർപ്പൂരവും അടക്കമുള്ള സുഗന്ധവ്യഞ്ജനങ്ങൾ മൃതദേഹത്തിന് ചുറ്റും കുത്തിനിറച്ച നിലയിലായിരുന്നു. ഇത് മുഴുവൻ മാറ്റിയ ശേഷമാണ് അഴുകിത്തുടങ്ങിയ മൃതദേഹം പുറത്തെടുത്തത്," വാർഡ് മെമ്പർ പറഞ്ഞു.
