ലോകത്തെ ആശങ്കയിലാക്കിയ ഹ്യുമൻ മെറ്റാന്യൂമോ വൈറസ് (എച്ച്എംപിവി) ബാധയിൽ വിശദീകരണവുമായി .ഉത്തര ചൈനയിൽ എച്ച്എംപിവി രോഗബാധയുടെ നിരക്ക് കുറയുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
‘‘എച്ച്എംപിവി പുതിയ വൈറസ് അല്ല. ദശാബ്ദങ്ങളായി മനുഷ്യരിലുണ്ട്. 2001ൽ നെതർലൻഡ്സിൽ ആദ്യമായി കണ്ടെത്തിയ ഈ വൈറസിന്റെ കേസുകളുടെ എണ്ണം ഇപ്പോൾ കൂടിയതു മികച്ച പരിശോധനാരീതികൾ കാരണമാണ്. ചൈനയിലെ ഉത്തര പ്രവിശ്യകളിലെ പോസിറ്റീവ് കേസുകളുടെ നിരക്ക് കുറയുകയാണ്. 14 വയസ്സിനു താഴെയുള്ളവരിലെ പോസിറ്റീവ് കേസുകളുടെ നിരക്ക് കുറഞ്ഞു തുടങ്ങി’’– ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിലെ ഗവേഷക വാങ് ലിപ്പിങ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ചൈനക്കാരെ ഇപ്പോൾ ബാധിക്കുന്ന ശ്വാസകോശ രോഗങ്ങൾ നേരത്തേയുള്ള അണുക്കളാൽ ഉണ്ടാകുന്നതാണെന്നും പുതിയ അണുബാധകൾ ഉണ്ടായിട്ടില്ലെന്നും വാങ് പറഞ്ഞു.രാജ്യത്തു പനി ക്ലിനിക്കുകളിലും അടിയന്തര വിഭാഗങ്ങളിലും രോഗികൾ കൂടിയെന്നും കഴിഞ്ഞ വർഷത്തേക്കാൾ കുറവാണെന്നും ആരോഗ്യ കമ്മിഷന്റെ മെഡിക്കൽ അടിയന്തര പ്രതികരണ വിഭാഗം ഡപ്യൂട്ടി ഡയറക്ടർ ഗാവോ സിൻക്വിയാങ് പറഞ്ഞു. മെഡിക്കൽ വിഭവങ്ങളുടെ ക്ഷാമമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഉത്തര ചൈനയിൽ രോഗം കൂടിയതിനെ തുടർന്ന്, മാസ്ക് ധരിച്ച രോഗികളാൽ ആശുപത്രികൾ നിറഞ്ഞ ചിത്രങ്ങൾ പ്രചരിച്ചിരുന്നു. ചൈനയിലോ മറ്റെവിടെയുമോ അസാധാരണമായി രോഗങ്ങൾ പൊട്ടിപ്പുറപ്പെട്ടില്ല എന്നായിരുന്നു ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നത്.