2050ല്‍ പത്രങ്ങളുടെ മുന്‍പേജ് എങ്ങനെയായിരിക്കുമെന്ന ഭാവനയാണ് പ്രസിദ്ധീകരിച്ചതെങ്കിലും, പലരും അത് വർത്തമാനകാലം എന്ന് വിശ്വസിച്ചു...!
വെള്ളിയാഴ്ച പുറത്തിറങ്ങിയ മലയാളം പത്രങ്ങളുടെ ഒന്നാം പേജ് കണ്ടവരെല്ലാം ഞെട്ടിയിട്ടുണ്ടാകും. നോട്ടേ വിട; ഇനി ഡിജിറ്റല്‍ കറന്‍സി എന്നാണ് ലീഡ് വാര്‍ത്ത. ഫെബ്രുവരി ഒന്നു മുതല്‍ രാജ്യത്തെ പണമിടപാടുകള്‍ പൂര്‍ണമായും ഡിജിറ്റല്‍ കറന്‍സിയിലൂടെ മാത്രമായിരിക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നു കൂടി കാണുമ്പോള്‍, കിളി പാറിയിട്ടുണ്ടാകുമെന്ന് ഉറപ്പ്. ഇതൊക്കെ എപ്പോള്‍ നടന്നു, സത്യമാണോ എന്ന് ചിന്തിച്ച് മറ്റു വാര്‍ത്തകളിലേക്ക് പോയാല്‍, പിന്നെയും പിന്നെയും ഞെട്ടും. കടലിനടിയിലെ നഗരത്തിലെ ആള് താമസവും, കേരളത്തിലെ റോബോ മന്ത്രിയുടെ ഒന്നാം വാര്‍ഷികവും, ഭൂമിയും ചൊവ്വയും ഗോളാന്തര കിരീടം പങ്കിട്ട വിശേഷവുമെല്ലാം അവിടെ കാണാം. ടൈം ട്രാവല്‍ ചെയ്ത് പുതിയ കാലത്തിലേക്ക് എവിടെയോ ചെന്നെത്തിയ പോലൊരു ഫീല്‍. അത് തന്നെയായിരുന്നു ഈ പേജ് രൂപകല്പനയുടെ ഉദ്ദേശ്യവും.
കൊച്ചി ജെയിന് ഡീംഡ് ടു-ബി യൂണിവേഴ്സിറ്റിയില്‍ നടക്കുന്ന ദി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ന്റെ പ്രചാരണാര്‍ഥം സൃഷ്ടിച്ച സാങ്കല്‍പ്പിക വാര്‍ത്തകള്‍ ഉള്‍പ്പെടുത്തിയ ഒന്നാം പേജാണ് (ജാക്കറ്റ് ആഡ്) ഏറെക്കുറെ എല്ലാ മലയാളം പത്രങ്ങളും നല്‍കിയത്. 2050ല്‍ പത്രങ്ങളുടെ മുന്‍പേജ് എങ്ങനെയായിരിക്കുമെന്ന ഭാവനയാണ് പേജ് നിറഞ്ഞുനില്ക്കുന്നത്. അങ്ങനെയാണ്, മാറ്റത്തിന്റെ കാറ്റില്‍ പേപ്പര്‍ കറന്‍സികള്‍ പറന്നുപോയതും ഡിജിറ്റല്‍ കറന്‍സി പ്രാബല്യത്തില്‍ വന്നതും. കള്ളപ്പണം പൂര്‍ണമായും തടയുക, സാമ്പത്തികരംഗം ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് പുതിയ ആര്‍ബിഐ ഗവര്‍ണറുടെ പ്രഖ്യാപനം. ഭാവിയിലെ സാമ്പത്തിക ഇടപാടുകള്‍ ക്രിപ്റ്റോ കറന്‍സിയുടേതാണെന്നും, പരാമ്പരാഗത സാമ്പത്തിക ഇടപാടുകളെ ബ്ലോക്ക്ചെയിനിന്റെ അത്യാധുനിക ലോകവുമായി സമന്വയിപ്പിക്കാനുള്ള ആദ്യപടിയാണ് ഇന്ത്യയുടെ ഡിജിറ്റല്‍ കറന്‍സിയെന്നും സാമ്പത്തി നൊബേല്‍ പുരസ്കാര ജേതാവ് ഡോ. റിന പട്ടേലിന്റെ അഭിപ്രായത്തോടെയാണ് വാര്‍ത്ത അവസാനിക്കുന്നത്.
ആഴക്കടല്‍ ഇനി ആള്‍ക്കടല്‍ എന്ന തലക്കെട്ടില്‍, ആദ്യ സമുദ്രനഗരത്തിന്റെ താക്കോല്‍ കൈമാറ്റത്തെക്കുറിച്ചുള്ള വാര്‍ത്ത കാണാം. കടലിനടിയിലൊരുക്കിയ ഓഷ്യാനസ് എന്ന സാങ്കല്‍പ്പിക സമുദ്രനഗരത്തെക്കുറിച്ചാണ് വാര്‍ത്ത. ഒരു ലക്ഷത്തോളം പേരാണ് ആദ്യ ആഴക്കടല്‍ നഗരത്തില്‍ പാര്ക്കാനെത്തിയത്. കേരളത്തിന്റെ അഭിമാന നിമിഷമായി അവതരിപ്പിച്ചിരിക്കുന്നത്, റോബോട്ട് മന്ത്രിയുടെ ഒന്നാം വാര്‍ഷികമാണ്. റോബോ റവന്യൂ മന്ത്രി സികെ-50 മന്ത്രിസഭയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന പശ്ചാത്തലത്തില്‍ ഒരാഴ്ച നീളുന്ന ആഘോഷപരിപാടികളുമുണ്ടെന്ന് വാര്‍ത്ത.
കൗതുകം ലേശം കൂടിയ വാര്‍ത്തയാണ് അടുത്തത്. 'ഗോളാ'ന്തര കിരീടം പങ്കിട്ട് ഭൂമിയും ചൊവ്വയും എന്നാണ് തലക്കെട്ട്. അതിരുകളില്ലാത്ത ആവേശപ്പോരാട്ടത്തിനൊടുവില്‍ ഗോളാന്തര ഫുട്ബോള്‍ കിരീടം പങ്കിട്ട് ഭൂമിയും ചൊവ്വയും എന്നതാണ് വാര്‍ത്ത. ആദ്യ ഗോളാന്തര കപ്പിന്റെ ഫൈനല്‍ പോരാട്ടം ആരാധകര്‍ക്ക് സമ്മാനിച്ചത് അവിസ്മരണീയ നിമിഷങ്ങളാണ്. സൗരയൂഥത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് 500 കോടി ആരാധകര്‍ കണ്ട മത്സരത്തിലും പിറന്നത് പുതുചരിത്രം. ചൊവ്വയിലെ കുറഞ്ഞ ഗുരുത്വാകര്‍ഷണവുമായി കളിക്കാര്‍ പൊരുത്തപ്പെടുന്നതിന് പ്രത്യേക നിയന്ത്രണ സംവിധാനം ഒരുക്കിയിരുന്നുവെന്നും വാര്‍ത്ത പറയുന്നു. കളിയുടെ ഹോളോഗ്രാഫിക് സംപ്രേഷണവും ഉണ്ടായിരുന്നത്രേ.
അതിര്‍ത്തി രക്ഷാസേനകളെ പിന്‍വലിക്കാന്‍ രാജ്യങ്ങള്‍ തീരുമാനിച്ചതോടെ, യുദ്ധങ്ങള്‍ ചരിത്രത്തിന്റെ ഭാഗമായി മാറുമെന്ന് മറ്റൊരു വാര്‍ത്ത. ഐക്യരാഷ്ട്ര സഭയുടെ 'ഒരൊറ്റ ലോകം ഒരൊറ്റ ജനത' കോണ്ക്ലേവിലായിരുന്നത്രേ തീരുമാനം. ചെമ്പ്രമലയ്ക്ക് സമീപം അത്തിമലയിലെ ഉരുള്‍പൊട്ടല്‍ സാധ്യത അതിനൂതന എഐ പ്രവചിച്ചതോടെ വന്‍ ദുരന്തം ഒഴിവായെന്നും വാര്‍ത്തയുണ്ട്. എഐ ഇടപെട്ടതോടെ ഒഴിവായത് വന്‍ ദുരന്തമെന്നും രക്ഷപ്പെട്ടത് 30,000 പേരെന്നുമാണ് വിശദാംശങ്ങള്‍.
ഇതെല്ലാം വായിക്കുമ്പോള്‍, നാം മറ്റൊരു ലോകത്ത് എത്തി തോന്നുന്നയിടത്താണ് ഈ ഒന്നാം പേജ് മാര്‍ക്കറ്റിങ് ഫീച്ചറിന്റെ വിജയം. വെറും പരസ്യം എന്നതിനപ്പുറും, ശാസ്ത്രവും സാങ്കേതികവിദ്യയുംകൊണ്ട് മറ്റൊരു ലോകം സാധ്യമാകുമെന്ന് ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഈ ഒന്നാം പേജ്. വിമര്‍ശനങ്ങളും ഏറെയാണ്. തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലാണ് പത്രങ്ങള്‍ ഇന്ന് ഒന്നാം പേജ് രൂപകല്പന ചെയ്തിരിക്കുന്നതെന്നാണ് പ്രധാന വിമര്‍ശനം.2025 ജനുവരി 24ലെ ദേശാഭിമാനി പത്രമൊഴിയെ ബാക്കിയുള്ള പത്രങ്ങളെല്ലാം ഈ വാർത്തകൾ ഒരുപോലെ തന്നെയാണ് അടിച്ചു വന്നത്.കൊച്ചിയിലെ ഒരു സ്വകാര്യ യൂണിവേഴ്സിറ്റി എ-ഐ സാങ്കേതിക വിദ്യയിലൂടെ 30,000 പേരുടെ ജീവന് രക്ഷിച്ചുവെന്ന് മാര്‍ക്കറ്റിങ്ങിന് വേണ്ടി വാര്‍ത്ത കൊടുക്കുമ്പോള്‍ ഈ എത്തിക്സ് എന്ന കാര്യം ഓരോ പത്രവും കാറ്റില്‍ പറത്തിയോ എന്നുപോലും ചിന്തിക്കേണ്ടിയിരിക്കുന്നു.
പത്രങ്ങളില്‍ സാധാരണ വരാറുള്ള മാര്‍ക്കറ്റിംഗ് ഫീച്ചര്‍. ചില പത്രങ്ങള്‍ മാര്‍ക്കറ്റിംഗ് ഫീച്ചറാണെന്ന് തീരെ ചെറിയ അക്ഷരത്തില്‍ മുകളില്‍ എഴുതിപ്പിടിപ്പിച്ചിരുന്നു. എന്നാല്‍, മാര്‍ക്കറ്റിംഗ് ഫീച്ചര്‍ എന്നാല്‍ എന്താണെന്ന് അറിയാത്ത ഭൂരിപക്ഷം വായനക്കാര്‍ക്കും ഇതിന്റെ പരസ്യ തന്ത്രം പിടികിട്ടിയതേയില്ല. മാത്രമല്ല, കമ്പനികളുടെ അവകാശവാദങ്ങളും മറ്റും അതിശയോക്തി കലര്‍ത്തിയും മറ്റും എഴുതുക എന്നതല്ലാതെ, ഇല്ലാത്ത വാര്‍ത്തകള്‍ മാര്‍ക്കറ്റിംഗ് ഫീച്ചറായി വരിക സാധാരണവുമായിരുന്നില്ല.
സംഗതി പരസ്യമാണെങ്കിലും പത്രത്തിലെ സാധാരണ ഒന്നാം പേജ് പോലെ തന്നെയാണ് പേജ് രൂപകല്‍പ്പന ചെയ്തത്. പ്രധാന പത്രങ്ങള്‍ ഉള്‍പ്പെടെ എട്ടോളം പത്രങ്ങള്‍ ഈ പരസ്യം ഒന്നാം പേജില്‍ തന്നെ അച്ചടിച്ച് വായനക്കാരെ വെള്ളം കുടിപ്പിക്കുകയായിരുന്നു.
നുണകളും കല്‍പ്പിതകഥകളും വാര്‍ത്തയെന്ന പേരില്‍ ഒന്നാം പേജില്‍ അടിച്ചിറക്കിയ പത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ തിരിച്ചടിയാണ് കിട്ടിയത്. നിരവധിപേര്‍ ഈ പരസ്യത്രന്തത്തെ രൂക്ഷമായി വിമര്‍ശിച്ചു. സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പരസ്യം നല്‍കുന്നത് മാധ്യമ ധാര്‍മികതക്ക് എതിരാണെന്ന് നിരവധിപേര്‍ അഭിപ്രായപ്പെട്ടു. പത്രങ്ങളുടെ ഓഫിസിലേക്കും സത്യാവസ്ഥ അറിയാന്‍ ഫോണ്‍ ചെയ്തതായതി അനവധി പേര് പോസ്റ്റിട്ടു. ഫെബ്രുവരി ഒന്നുമുതല്‍ നോട്ടുകള്‍ ഇല്ലാതാകുമോ എന്ന് ചോദിച്ചായിരുന്നു നിരവധിയാളുകള്‍ വിളിച്ചത്.
എന്നാല്‍, അച്ചടി മാധ്യമങ്ങള്‍ കടുത്ത പ്രതിസന്ധി നേരിടുന്ന ഇക്കാലത്ത് പരസ്യത്തിനായി ഇത്തരം നൂതന രീതികള്‍ പരീക്ഷിക്കുന്നതില്‍ തെറ്റില്ലെന്നും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ വാദിച്ചു. അതിനെതിരെയും ഉയര്‍ന്നു, വിമര്‍ശനം. ഇത് നൂതനരീതിയല്ല, പച്ചക്കള്ളം വാര്‍ത്തയുടെ കുപ്പായമിട്ട് വിറ്റ് വായനക്കാരെ പറ്റിക്കുന്ന നെറികേടാണെന്നായിരുന്നു മറുവാദങ്ങള്‍

