കാട്ടുപന്നി ആക്രമണം തടയുവാൻ സാരിവേലികെട്ടി എന്നുള്ള തന്ത്രം കൗതുകം ഉണർത്തി
കേരളത്തിൽ ചരിത്രപരമായി സംഘടിത കുടിയേറ്റം നടന്ന പ്രദേശങ്ങളാണ് കാസർകോട് ജില്ലയിലെ രാജപുരവും മടമ്പവും. കോട്ടയം ഭാഗത്ത് നിന്നും 1943 ലെ രാജപുരം കുടിയേറ്റ കാലഘട്ടത്തിൽ 72 കുടുംബങ്ങളാണ് അന്ന് ഏച്ചിക്കോൽ എന്നറിയപ്പെട്ടിരുന്ന പിൽക്കാലത്ത് പേര് മാറിയ രാജപുരത്തേക്ക് കൂടിയേറിയത്. വന്യമൃഗങ്ങളോട് പോരാടി നിലനിൽപ്പിനായി യുദ്ധം ചെയ്ത പൂർവികരുടെ ഭൂമി എന്നാണ് ഈ ഐതിഹാസിക കുടിയേറ്റ പ്രദേശത്തെ സമൂഹം വിശേഷിപ്പിക്കുന്നത്. അന്നും കാട്ടുപന്നി ആയിരുന്നു വില്ലൻ. പക്ഷേ ഭക്ഷണത്തിനായി കെണിവെച്ച് ഉപയോഗിച്ചതിനാൽ കൃഷിയെ ബാധിച്ചില്ല എന്ന് കുടിയേറ്റക്കാർ . ഈ കാലഘട്ടത്തിലും കാട്ടുപന്നിയെ പറ്റിക്കുന്ന സൂത്രവിദ്യയുമായി പഴയ തലമുറയുടെ കൂട്ടായ്മയെ ഓർമ്മിപ്പിച്ച് മത്താനം കുടുംബം കപ്പ വാട്ടൽ ചടങ്ങ് രാജപുരത്ത് കൗതുകമായി.
കുടിയേറ്റ പൂർവികർ അന്നത്തെ കാലത്ത് കപ്പ തണ്ട് നട്ട്, വളർത്തി ഭക്ഷണത്തിന് ആവശ്യമായത് കപ്പയിലൂടെ കണ്ടെത്തി, മറ്റ് ആവശ്യങ്ങൾക്ക് വാണിജ്യത്തിന് അനുകൂലമായ മറ്റ് കൃഷികൾ ചെയ്തു നൽകിയ മാതൃക ഇന്ന് ഈ പ്രദേശത്തെ സമ്പന്ന ദേശങ്ങളിൽ ഒന്നാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. നട്ട കപ്പ വിളയുമ്പോൾ പറിച്ച് , ചെരണ്ടി , അരിഞ്ഞ് , വാട്ടി ചാക്കിൽ സൂക്ഷിക്കുന്ന പ്രത്യേകതരം ആഘോഷമാണ് കപ്പ വാട്ടൽ.
ഇതിന് മറ്റൊരു കാരണം കൂടിയുണ്ട്.പട്ടിണിക്ക് പ്രതിമരുന്ന് എന്ന് വിളിക്കാവുന്ന ഏക കൃഷി ആണ് കപ്പ. ധാരാളമായി വിളവ് നൽകും. വാണിജ്യാടിസ്ഥാനത്തിൽ വലിയ സാധ്യത ഇല്ലെങ്കിലും ഭക്ഷണമായി യഥേഷ്ടം ഉപയോഗിക്കാം. വിളവ് ലഭിച്ചതിനുശേഷം തുടർന്ന് ഒരു വർഷം വരെ വാട്ടു കപ്പ റഫ്രിജറേറ്ററിൻറെ സഹായമില്ലാതെ തന്നെ കേടുകൂടാതെ സാധാരണ ചാക്കിൽ കെട്ടി സൂക്ഷിച്ചാൽ, ആവശ്യം പോലെ ഉപയോഗിച്ച് വിശപ്പകറ്റാം. ആ രീതിയിൽ ചിന്തിച്ചാൽ കപ്പയ്ക്ക് തുല്യം മറ്റൊരു കാർഷിക വിളയില്ല.
കാലം മാറിയപ്പോൾ പലരുടെയും അവസ്ഥ മാറി പിൻതലമുറക്കാർ ഭൂരിഭാഗവും വിദേശത്ത് കുടിയേറിയപ്പോൾ, വിദേശ നാണ്യം രാജപുരം പോലുള്ള പല കുടിയേറ്റ മേഖലകളിലും പരിഷ്കാരം കൊണ്ടുവന്നപ്പോൾ ഇന്ന് നടന്ന കപ്പ വാട്ടൽ അവിസ്മരണീയമായ ഒന്നായി മാറി. കുടിയേറ്റവും, ത്യാഗവും, പോരാട്ടവും, കൂട്ടായ്മയും ഒന്നിക്കുന്ന മഹനീയ നിമിഷത്തെ ഓർമ്മിപ്പിച്ച മത്താനം കുടുംബം നടത്തിയ ഈ പരിപാടി കൗതുകമായി മാറി.
കാലം പുറകോട്ട് കുറച്ച് പോയാൽ രാജപുരം ഹോളി ഫാമിലി ഹയർസെക്കൻഡറി സ്കൂളിൽ നിന്നും 6 വർഷങ്ങൾക്കു മുൻപ് വിരമിച്ച എം.ടി. ഫിലിപ്പ് മത്താനത്ത് രാജപുരത്തിന് സമീപം ഒന്നാം മൈലിൽ 30 സെന്റ് സ്ഥലത്ത് സഹോദരങ്ങളോടൊപ്പം നടത്തിയ കൃഷിയാണ് ഇന്ന് കപ്പ വാട്ടലായി പരിണമിച്ചത്. കാട്ടുപന്നി ആക്രമണം തടയുവാൻ സാരിവേലികെട്ടി എന്നുള്ള തന്ത്രം കൗതുകം ഉണർത്തി. കളർ ഉള്ള സാരി കാണുമ്പോൾ പന്നി കൃഷിയിടത്തിൽ എത്തില്ല എന്നാണ് ഫിലിപ്പിന്റെ പ്രതികരണം.
വേനൽ കാലത്തിനോടുവിൽ മെയ് അവസാന വാരം ആദ്യമഴ പെയ്യുമ്പോൾ തന്നെ കപ്പ കൃഷി ചെയ്യണം. തുടർന്നുള്ള രണ്ട് പ്രധാനപ്പെട്ട ഘട്ടം ഇട കിളക്കുക, പുല്ലു ചെത്തൽ എന്നിവയാണ്. പുല്ല് ചെത്തിക്കളഞ്ഞ് ചുവടിനോട് ചേർത്ത് മണ്ണിടുന്നതാണ് പുല്ലു ചെത്തൽ എന്ന പ്രധാന ഘട്ടം. പിന്നെ കപ്പ തന്നെ വളർന്നോളും. ജനുവരി ഫെബ്രുവരി മാസങ്ങളിൽ കപ്പ മൂത്തു എന്ന് വിലയിരുത്താം. പൂവും കായും വരും എന്നതാണ് കപ്പ മൂത്തതിന്റെ ലക്ഷണം. അപ്പോൾ കപ്പ പറിക്കുക. ചൂടു കാലാവസ്ഥയായാൽ കപ്പ കേടാകും. ആയതിനാൽ അനുയോജ്യമായ ദിവസം കണ്ടെത്തി ബന്ധുക്കളെയും അയൽപക്കക്കാരെയും കൂട്ടി കപ്പ പറിച്ച്, ചിരണ്ടി,അരിഞ്ഞ്, വാട്ടി, ഉണക്കുന്ന മഹനീയ ആഘോഷമാണ് മത്താനം കുടുംബക്കാരും അയൽപക്കക്കാരും അവിസ്മരണീയമാക്കിയത്. ശരാശരി വിളവ് ആണെങ്കിൽ ഒരു കുടുംബത്തിന് ഒരു വർഷം ഭക്ഷണമായി ഉപയോഗിക്കാൻ 30 സെന്റിലെ കപ്പ മതി. ശരാശരിയിലും ഉയർന്ന വിളവ് ആണെങ്കിൽ വിൽക്കാനുള്ള കപ്പയും കിട്ടും. പ്രസ്തുത വിൽപ്പനയിലൂടെ വീടും സ്ഥലവും വാങ്ങുന്നതൊന്നും നടക്കുന്ന രീതിയല്ല.
ഇപ്പോൾ നടത്തിയ കപ്പ വാട്ടലിന് മുപ്പതോളം അംഗങ്ങൾ 13 കുടുംബങ്ങളിൽ നിന്ന് ഭാഗഭാക്കുകളായി. 65 വയസ്സിന് മുകളിൽ പ്രായമുള്ള 8 പേരും13 സ്ത്രീകളും,17 പുരുഷന്മാരും പങ്കെടുത്തു. കപ്പ വാട്ടലിൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ഫിലിപ്പിന്റെ ഇളയ മകൾ ,ബി എസ് സി നഴ്സിംഗ് ബിരുദം പൂർത്തിയാക്കിയ 22 വയസ്സുള്ള ലെന ഫിലിപ്പ് ആണ്. ഏറ്റവും പ്രായം കൂടിയ വ്യക്തി ഫിലിപ്പിന്റെ ജീവിച്ചിരിക്കുന്നതിൽ ഏറ്റവും മൂത്ത സഹോദരൻ ജോസ് മത്താനത്ത് ആണ്.ഭാര്യ ലിസി ഫിലിപ്പ് ഒരേസമയം കപ്പ വാട്ടലിലും പാചകത്തിലും പങ്കാളിയായി. 8 സഹോദരങ്ങളുടെ കുടുംബങ്ങൾ കൂടാതെ 5 അയൽപക്ക കുടുംബങ്ങളും ഒത്തു ചേർന്ന് ആഘോഷിച്ചപ്പോൾ പഴയ കാലത്തിൻറെ അന്നത്തെ സാഹചര്യത്തിന്റെ അവസ്ഥയുടെ ഒരു പുനരാവിഷ്കരണമായി.
മധ്യ കേരളത്തിൽ കപ്പ മേൽപ്പറഞ്ഞ രീതിയിൽ വാട്ടുന്നതിന് പുഴുങ്ങി ഉണങ്ങുക എന്നു പറയും അതുപോലെ മറ്റൊരു രീതിയിലും കപ്പ ഉണക്കി എടുക്കാറുണ്ട്. കപ്പ പറിച്ച് അരിഞ്ഞ് നേരെ വെയിലത്ത് ഇട്ട് ഉണക്കിയെടുക്കും ഇതിനെ വെള്ളു കപ്പ. ഇങ്ങനെ ഉണക്കിയെടുക്കുന്ന കപ്പയ്ക്ക് പക്ഷേ ശരിക്കും സൂക്ഷിച്ചു വെച്ചില്ലെങ്കിൽ അല്ലെങ്കിൽ ഇടയ്ക്കിടയ്ക്ക് വെയിലത്ത് വെച്ചില്ലെങ്കിൽ പുഴുക്കുത്ത് ഉണ്ടാവും. മറ്റൊരു രീതിയാണ് ഉപ്പേരി കപ്പ. കപ്പ കനം കുറച്ച് അരിഞ്ഞു പുഴുങ്ങി ഉണക്കി എടുക്കുന്നതിനെയാണ് ഉപ്പേരി കപ്പ എന്ന് പറയുന്നത്, ഇത് എണ്ണയിൽ ഇട്ടു വറുത്ത് കഴിക്കാം, എന്നുവച്ചാൽ കപ്പ ഉപ്പേരി അല്ലെങ്കിൽ ഉണക്ക കപ്പ ഉപ്പേരി. ഇതുകൂടാതെ അവല് കപ്പ എന്ന് പറയുന്ന ഒരു സംഭവമുണ്ട്. അത് വളരെ ചെറുതായി കൊത്തിയരിഞ്ഞ് പുഴുങ്ങി ഉണക്കി എടുക്കുന്ന സംഭവം തന്നെ. ഉണക്കി സൂക്ഷിക്കുന്ന ഇത് പിന്നീട് ഉരലിൽ ഇട്ട് ഇടിച്ചതിനുശേഷം അവല് നനയ്ക്കുന്നത് പോലെ നനച്ചു കഴിക്കാൻ പറ്റും. പച്ചയ്ക്ക് ഉരലിൽ ഇട്ട് ഇടിച്ച് തേങ്ങയും പഞ്ചസാരയും ചേർത്ത് കഴിക്കുന്നത് പോലെ വെളിച്ചെണ്ണയിൽ ഇട്ട് വറുത്തതിനുശേഷം പൊടിച്ചു കഴിക്കാം.
