യാക്കോബായ സഭയുടെ പുതിയ കാതോലിക്കയായി മോര് ബസേലിയോസ് ജോസഫ് പ്രഥമന്‍ ബാവ അഭിഷിക്തനായി.പൗരാണിക വിശ്വാസാചാരങ്ങളുടെ തനിമയോടെ, പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തോടുള്ള അചഞ്ചല വിശ്വാസ പ്രഖ്യാപനമായി മാറിയ ചടങ്ങിൽ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ബാവായായി മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാർ ഗ്രിഗോറിയോസിനെ ആഗോള സിറിയൻ ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ വാഴിച്ചു. യാക്കോബായ സുറിയാനി സഭയുടെ ഉന്നത സ്ഥാനത്തേക്കുയർത്തപ്പെട്ട അദ്ദേഹം, ഇനി ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ എന്ന നാമധേയത്തിൽ അറിയപ്പെടും.
ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ നിന്ന് 20 കിലോമീറ്റർ അകലെ അച്ചാനെയിലെ പാത്രിയർക്കാ അരമനയോടു ചേർന്നുള്ള സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് പാത്രിയർക്കാ കത്തീഡ്രലിൽ പ്രാദേശിക സമയം വൈകിട്ട് 5ന് സന്ധ്യാ പ്രാർത്ഥനയോടെയാണ് (ഇന്ത്യൻ സമയം രാത്രി 8.30) ആണ് സ്ഥാനാരോഹണ ചടങ്ങുകൾ ആരംഭിച്ചത്. ആഗോള സിറിയൻ ഓർത്തഡോക്സ് സഭയിലെ മെത്രാപ്പോലീത്തമാരുടെയും വൈദികരുടെയും പള്ളി പ്രതിനിധികളുടെയും സാന്നിധ്യത്തിൽ നടന്ന ശുശ്രൂഷകൾ രണ്ടു മണിക്കൂർ നീണ്ടു.ഇന്ത്യന്‍ സമയം 9.50 ഓടെയാണ് സ്ഥാനാരോഹാണം നടന്നത്.
പരിശുദ്ധ പാത്രിയർക്കീസിനോടും പരിശുദ്ധ സിംഹാസനത്തോടും ഭക്തിയും ബഹുമാനവും വിധേയത്വവും പ്രഖ്യാപിച്ചുകൊണ്ടു നൽകിയ ശൽമോസ (ഉടമ്പടി) സ്വീകരിച്ച പാത്രിയർക്കീസ് തിരികെ ‘സുസ്ഥാത്തിക്കോൻ’ (അധികാരപത്രം) നൽകി. മദ്ബഹായിൽ ഭക്തജനങ്ങൾക്ക് അഭിമുഖമായി പീഠത്തിലിരുത്തിയ ശ്രേഷ്ഠ കാതോലിക്കായെ മെത്രാപ്പോലീത്തമാർ ചേർന്ന് ഉയർത്തിയപ്പോൾ ‘ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് പ്രഥമൻ യോഗ്യനും വാഴ്ത്തപ്പെട്ടവനുമാകുന്നു’ എന്നു മുഖ്യ കാർമികൻ പ്രഖ്യാപിച്ചു.തുടർന്ന് ‘അവൻ യോഗ്യൻ തന്നെ’ എന്നർഥമുള്ള ‘ഓക്സിയോസ്’ പാത്രിയർക്കീസ് ബാവാ മുഴക്കിയപ്പോൾ മെത്രാപ്പോലീത്തമാരും വൈദികരും ഭക്ത്യാദരങ്ങളോടെ മൂന്നുതവണ അത് ഏറ്റുചൊല്ലി തുടർന്ന് സ്ഥാനചിഹ്നങ്ങളായ പടിമാല, സ്ലീബ, അംശവടി എന്നിവ മുഖ്യകാർമികൻ ശ്രേഷ്ഠ കാതോലിക്കാ ബാവായ്ക്കു കൈമാറി.ചടങ്ങുകളുടെ സമാപനംകുറിച്ച് കാതോലിക്ക ബാവായെ സിംഹാസനത്തിൽ ഇരുത്തി. മറ്റു മെത്രാപോലീത്തമാരും വൈദികരും ചേർന്ന് സിംഹാസനം ഉയർത്തി. സിംഹാസനത്തിൽ ഇരുന്ന് കാതോലിക്ക ബാവാ ഏവൻഗേലിയോൻ (സുവിശേഷം) വായിച്ചു.
പരുമല തിരുമേനിയുടെ നാലാം തലമുറയില്‍ പെട്ടയാളാണ് യാക്കോബായ സഭയുടെ കാതോലിക്കയായി വാഴിക്കപ്പെട്ട ജോസഫ് മോര് ഗ്രിഗോറിയോസ്. പാത്രിയാര്‍ക്കീസ് ബാവക്കൊപ്പം സ്ഥാനാരോഹണ ശുശ്രൂഷകളില്‍ സുറിയാനി ഓര്‍ത്തഡോക്സ് സഭയിലെ മേലധ്യക്ഷന്മാര് സഹകര്‍മികരായി. ഇതര സഭകളിലെ മേലധ്യക്ഷന്മാരും പുരോഹിതരും പ്രതിനിധികളും നൂറ് കണക്കിന് വിശ്വാസികളും ചടങ്ങുകളില്‍ സംബന്ധിച്ചു. പുതിയ സ്ഥാനപ്പേര് ലഭിച്ചതോടെ 'പ്രഥമന്‍ 'എന്ന പ്രയോഗം ഇനി ഉണ്ടാവില്ല.
കേരളത്തിൽ നിന്ന് മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ക്ലീമീസ് കാതോലിക്കാ ബാവാ, മാർത്തോമ്മാ സഭയുടെ ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത എന്നിവരെത്തി. ലബനൻ പ്രസിഡന്റ് ജോസഫ് ഓനിന്റെ പ്രതിനിധിയും ലബനനിലെ ഇന്ത്യൻ സ്ഥാനപതി നൂർ റഹ്മാൻ ഷെയ്ഖും സന്നിഹിതരായിരുന്നു. മന്ത്രി പി.രാജീവ്, എംഎൽഎമാരായ അനൂപ് ജേക്കബ്, ഇ.പി.ടൈസൻ, എൽദോസ് പി.കുന്നപ്പിള്ളി, ജോബ് മൈക്കിൾ, പി.വി.ശ്രീനിജൻ, പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് എന്നിവർ കേരള സർക്കാരിന്റെയും ബെന്നി ബഹനാൻ എംപി, വി.മുരളീധരൻ, അൽഫോൻസ് കണ്ണന്താനം, ഷോൺ ജോർജ് എന്നിവർ കേന്ദ്രസർക്കാരിന്റെയും പ്രതിനിധികളായെത്തി. യാക്കോബായ സഭയുടെ, കേരളത്തിലെയും പുറംനാടുകളിലെയും പള്ളികളിൽനിന്ന് വൈദികരും സഭാംഗങ്ങളുമായി എഴുനൂറിലേറെപ്പേർ ചടങ്ങിന് സാക്ഷിയായി. പ്രധാനമന്ത്രിയുടെയും, മുഖ്യമന്ത്രിയുടെയും അനുമോദന സന്ദേശവും ചടങ്ങിൽ ബന്ധപ്പെട്ടവർ വായിച്ചു.
English summary : Jacobite Syrian Church: Ordination of Mor Gregorios Joseph as Catholicos
#SYRIANCHURCHCATHOLICOS #JACOBITE #MOR GREGORIOS JOSEPH