![]() |
കോടതി വിധിയെ തുടർന്ന് ആഹ്ലാദം പ്രകടിപ്പിക്കുന്നവർ |
ജനന സമയത്തെ ലിംഗഭേദം അനുസരിച്ച് സ്ത്രീക്ക് നിർവചനവുമായി ബ്രിട്ടനിലെ സുപ്രീം കോടതി വിധി. ബ്രിട്ടനിലെ തുല്യതാ നിയമപ്രകാരം സ്ത്രീയെ അവരുടെ ജനനസമയത്തെ ലിംഗഭേദം അനുസരിച്ചാണ് നിർവചിക്കുകയെന്ന് ജഡ്ജിമാർ ഏകകണ്ഠമായി വിധിച്ചു. സ്കോട്ട്ലൻഡ്, ഇംഗ്ലണ്ട്, വെയിൽസ് എന്നിവിടങ്ങളിൽ ലിംഗാധിഷ്ഠിത അവകാശ തർക്കത്തിലുണ്ടായിരുന്ന ദീർഘകാല നിയമപോരാട്ടത്തിന്റെ പരിസമാപ്തിയായിരുന്നു കോടതി വിധി.
2010ലെ തുല്യതാ ആക്ട് പ്രകാരം 'സ്ത്രീ' എന്ന പദം കൊണ്ടർഥമാക്കുന്നത്, ജൈവിക ലിംഗത്തെയാണെന്നും മറിച്ച് ജൻഡർ ഐഡൻറിറ്റി അല്ലെന്നുമാണ് കോടതി വിധി.2018ൽ സ്കോട് ലാൻഡിൽ നിന്നുള്ള ഒരു കൂട്ടം പ്രവർത്തകർ ജൻമനാ തന്നെ സ്ത്രീ ലിംഗത്തിൽ ജനിക്കുന്നവർക്ക് മാത്രമേ സ്ത്രീകൾക്കുള്ള ആനുകൂല്യങ്ങൾ നൽകാവൂ എന്ന് വാദവുമായി കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ലിംഗ തിരിച്ചറിയൽ കാർഡുള്ള ട്രാന്സ്ജൻഡറിനെ സ്ത്രീ ആയി പരിഗണിക്കുമെന്ന് സ്കോട്ടിഷ് ഗവൺമെന്റ് ഉത്തരവിട്ടു. ബോർഡുകളിലെ സ്ത്രീകളുടെ എണ്ണം വർധിപ്പിക്കുന്നതിനു വേണ്ടി സ്കോട്ടിഷ് ഗവൺമെന്റ് തയാറാക്കിയ നിയമമാണ് ഈ കേസിൻറെ ആധാരം.
സ്ത്രീകളായി ജനിച്ചവർക്ക് മാത്രമേ ലിംഗാധിഷ്ഠിത സംരക്ഷണം ബാധകമാക്കാവൂ എന്നാവശ്യപ്പെട്ട് കേസ് ഫയൽ ചെയ്ത ഫോർ വിമൻ സ്കോട്ട്ലൻഡ് എന്ന കാമ്പയിൻ ഗ്രൂപ്പിന്റെ വാദത്തെ കോടതി അംഗീകരിച്ചു. എന്നാൽ, ഒരു വിഭാഗത്തിന്റെ വിജയമായി വിധിയെ കാണരുതെന്ന് ജഡ്ജി ലോർഡ് ഹോഡ്ജ് പറഞ്ഞു. ട്രാൻസ്ജെൻഡർ ആളുകൾക്ക് വിവേചനത്തിനെതിരെ നിയമം ഇപ്പോഴും സംരക്ഷണം നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ജനനത്തിന് ശേഷം ലിംഗഭേദം വരുത്തി സ്ത്രീയായി മാറി, തിരിച്ചറിയൽ സർട്ടിഫിക്കറ്റ് നേടിയ ആരെയും സമത്വ നിയമപ്രകാരം സ്ത്രീകളായി നിർവചിക്കാമെന്നായിരുന്നു സ്കോട്ടിഷ് സർക്കാറിന്റെ വാദം. എന്നാൽ, ജനനസമയത്തെ ലിംഗഭേദം മാറ്റാനാവാത്തതാണെന്നും അതുകൊണ്ട് തന്നെ കൂടുതൽ പ്രാധാന്യമുണ്ടെന്നും എഫ്ഡബ്ല്യുഎസ് വാദിച്ചു. സ്ത്രീയായി ജനിച്ച വ്യക്തികളുടെ അതേ നിയമപരമായ സംരക്ഷണം ട്രാൻസ് സ്ത്രീകൾക്ക് ഉണ്ടാകരുതെന്നും സംഘടന കോടതിയിൽ വ്യക്തമാക്കി. പൊതുമേഖലകളിൽ കൂടുതൽ സ്ത്രീകളെ നിയമിക്കാൻ ഉദ്ദേശിച്ചുള്ള 2018 ലെ സ്കോട്ടിഷ് നിയമനിർമ്മാണത്തിനെതിരെയാണ് നിയമപോരാട്ടം ആരംഭിച്ചത്. തുടർന്ന് നവംബറിൽ സുപ്രീം കോടതിയെ സമീപിച്ചു.
'2010 ലെ തുല്യതാ ആക്ടിൽ സ്ത്രീ, പുരുഷൻ, ലിംഗം എന്നിങ്ങനെ പദങ്ങളാണുള്ളത്. ഇതിൽ ലിംഗം എന്നതുകൊണ്ടുദ്ദേശിക്കുന്നത് ജൈവികമായി ലിംഗത്തെയാണ്.' ലോഡ് ഹോഡ്ജ്, ലേഡി സിംലർ, ലേഡി ഹോഡ്ജ് എന്നിവർ സംയുക്തമായി നടത്തിയ വിധിയെ മറ്റു ജഡ്ജിമാരും അനുകൂലിച്ചു.
തുല്യതാ ആക്ട് പ്രകാരം സ്ത്രീ, പുരുഷൻ എന്നിങ്ങനെ രണ്ട് ലിംഗം മാത്രമേ ഉള്ളൂ എന്നാണ് വിധി. നിർവചനത്തിൽ 'ജൈവികം' എന്ന പദം പരാമർശിച്ചിട്ടില്ല. അങ്ങനെയൊരു പ്രത്യേക പരാമർശം ആവശ്യമില്ലെന്നും ജീവ ശാസ്ത്രത്തിൻറെ അടിസ്ഥാനത്തിൽ മാത്രമേ അതിനെ വേർതിരിക്കാൻ കഴിയൂ എന്നുമാണ് ഉത്തരവിൽ ഉള്ളത്. ജൻഡർ തിരിച്ചറിയൽ കാർഡിൻറെ അടിസ്ഥാനത്തിലല്ലാതെ തന്നെ 2010ലെ ആക്ട് ട്രാൻസ്സജന്റർ വ്യക്തികൾക്ക് സംരക്ഷണം നൽകുന്നുണ്ടെന്നും കോടതി വ്യക്തമാക്കി.
സ്ത്രീ എന്നതിന്റെ നിയമപരമായ നിർവചനം ജൈവിക ലൈംഗികതയെ (ബയോളജിക്കൽ സെക്സ്- ഒരു വ്യക്തിയുടെ ക്രോമസോമുകൾ, പ്രത്യുത്പാദന അവയവങ്ങൾ, മറ്റ് സവിശേഷതകൾ എന്നിവയെ അടിസ്ഥാനമാക്കി സ്ത്രീയോ പുരുഷനോ എന്ന് പരിഗണിക്കുക) അടിസ്ഥാനമാക്കിയുള്ളതാണെന്ന് വാദത്തെ അഞ്ച് ജഡ്ജിമാരും പിന്തുണച്ചു. ലിംഗഭേദ തിരിച്ചറിയൽ സർട്ടിഫിക്കറ്റ് (GRC) ഉള്ള ട്രാൻസ്ജെൻഡർ ആളുകൾക്ക് ജൈവിക സ്ത്രീകൾക്ക് ലഭിക്കുന്ന അതേ ലിംഗാധിഷ്ടിത സംരക്ഷണത്തിന് അർഹതയുണ്ടെന്ന് സ്കോട്ടിഷ് സർക്കാർ കോടതിയിൽ വാദിച്ചു.
നിയമനിർമ്മാണത്തിൽ സ്ത്രീ, ലൈംഗികത എന്നീ വാക്കുകൾ എങ്ങനെ നിർവചിക്കപ്പെടുന്നു എന്നതാണ് പ്രധാന ചോദ്യമെന്ന് ലോർഡ് ഹോഡ്ജ് പറഞ്ഞു. 2010 ലെ സമത്വ നിയമത്തിലെ സ്ത്രീയും ലൈംഗികതയും എന്ന പദങ്ങൾ ജൈവിക സ്ത്രീയെയും ജൈവിക ലൈംഗികതയെയും പരാമർശിക്കുന്നുവെന്നതാണ് കോടതിയുടെ ഏകകണ്ഠമായ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഈ വിധിയെ നമ്മുടെ സമൂഹത്തിലെ ഒന്നോ അതിലധികമോ ഗ്രൂപ്പുകൾ മറ്റൊന്നിന്റെ മേൽ നേടിയ വിജയമായി കാണരുതെന്ന് ഞങ്ങൾ ഉപദേശിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വിധി ആശങ്കയുളവാക്കുന്നതാണെന്ന് എൽജിബിടിക്യു ആക്ടിവിസ്റ്റുകൾ പറഞ്ഞു. സ്ത്രീകളുടെ അഭയകേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള നിരവധി സൗകര്യങ്ങളിലേക്ക് ട്രാൻസ് സ്ത്രീകൾക്ക് ഇനി ആനുകൂല്യങ്ങൾ ലഭിക്കില്ലെന്നാണ് ഇവർ പറയുന്നത്.
#UK #LGBTQ #TRANSWOMEN#transgender