ആഗോള കത്തോലിക്ക സഭയുടെ 267-ാംമത് പോപ്പ് ആയി ലിയോ14 (Pope Leo XIV) ചുമതല ഏറ്റു. വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് ബസലിക്കയിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ചാണ് ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയായി ലിയോ പതിനാലാമൻ ചുമതലയേറ്റത്. ജനസാഗരത്തെ സാക്ഷിയാക്കി കൊണ്ടാണ് ചടങ്ങുകൾ നടന്നത്. ലോകനേതാക്കളടക്കം നിരവധി പേരാണ് ചടങ്ങിൽ പങ്കെടുക്കാൻ ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമായ വത്തിക്കാൻ എത്തിയത്.വിവാ ഇൽ മാർപാപ്പ എന്ന് ആർപ്പുവിളിച്ച് കൊണ്ടാണ് ജനക്കൂട്ടം മാർപാപ്പയെ സ്വീകരിച്ചത്.
ഞായറാഴ്ച പ്രാദേശിക സമയം രാവിലെ പത്തിന് (ഇന്ത്യൻ സമയം പകൽ 1.30)തന്നെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ചടങ്ങുകൾ ആരംഭിച്ചു. പ്രധാന ബലിവേദിയിലേക്ക് കർദിനാൾമാരുടെ അകമ്പടിയോടെ മാർപാപ്പ എത്തി. ആദ്യ മാർപാപ്പയായിരുന്ന വിശുദ്ധ പത്രോസിന്റെ തൊഴിലിനെ അനുസ്മരിച്ച് മുക്കുവന്റെ മോതിരവും ഇടയധർമം ഓർമപ്പെടുത്തി കഴുത്തിലണിയുന്ന പാലിയവും സ്വീകരിക്കുന്നതായിരുന്നു പ്രധാന ചടങ്ങ്. കുർബാനക്കുശേഷം പോപ്പ് മൊബീലിൽ സഞ്ചരിച്ച് വിശ്വാസികളെ ആശീർവദിച്ചു.
പാലിയവും,മുദ്ര മോതിരവും പുതിയ മാർപാപ്പയെ കർദിനാൾ സംഘത്തിന്റെ തലവൻ ജിയോവാനി ബാസ്റ്റിറ്റ റേ അണിയിച്ചു. കർദ്ദിനാൾ സംഘത്തിന്റെ വൈസ് ഡീൻ കർദ്ദിനാൾ ലിയനാദ്രോ സാന്ദ്രി, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി പി യാദ്രേ പരോളിൻ എന്നിവർക്കൊപ്പമാണ് സ്ഥാനം ഏൽക്കുന്ന വേളയിൽ പുതിയ മാർപാപ്പയെ പാലിയം അണിയിച്ചത്. സെൻ്റ് പീറ്റേഴ്സ് ലാറ്ററൻ ബസലിക്കയിൽ നിന്ന് പ്രദക്ഷിണമായി കർദ്ദിനാൾമാർക്കൊപ്പമാണ് ലിയോ പതിനാലാമൻ മാർപാപ്പ വത്തിക്കാൻ ചത്വരത്തിൽ എത്തിച്ചേർന്നത്.പൗരസ്ത്യ സഭകളിൽ നിന്നുള്ള പാത്രിയർക്കീസുമാർക്കൊപ്പം വിശുദ്ധ പത്രോസിന്റെ കബറിലെത്തി പ്രാർഥിച്ചശേഷമാണ് പോപ്പ് കുർബാനയ്ക്ക് എത്തിയത്. വിവിധ സഭാപ്രതിനിധികളും രാഷ്ട്രത്തലവന്മാരും ചടങ്ങിൽ പങ്കെടുത്തു.
ജനങ്ങളെ സംബോധന ചെയ്ത സംസാരിക്കുന്നതിനിടെ ലോകത്തിൻ്റെ ഒത്തൊരുമയെപറ്റി മാർപാപ്പ ആവർത്തിച്ച് പറഞ്ഞു. ഇതു സ്നേഹത്തിന്റെ സമയമാണ്. ലോക സമാധാനത്തിനായി ഒരുമിക്കണം. സമാധാനമുള്ള ഒരു പുതിയ ലോകത്തിലേക്ക് നടക്കണം. സ്നേഹിക്കാൻ മനുഷ്യനു സാധിക്കണം. ദൈവ സ്നേഹം ഉള്ളിൽ നിറയുമ്പോൾ മാത്രമേ അപരസ്നേഹം സാധ്യമാവുകയുള്ളൂ. സ്നേഹത്തിന്റെ പാലങ്ങൾ തീർക്കണം. അങ്ങനെ പരസ്പരം സ്നേഹിക്കുന്ന ഒരു ലോകത്തെ നമുക്ക് സൃഷ്ടിക്കണമെന്നും ലിയോ പതിനാലാമൻ മാർപാപ്പ പറഞ്ഞു.മനുഷ്യത്വമാകണം സഭയുടെ മാനദണ്ഡമെന്നും, പാവങ്ങളോട് പ്രത്യേക കരുതൽ വേണമെന്നും മാർപാപ്പ ആഹ്വാനം ചെയ്തു. ദൈവത്തിൽ സർവവും സമർപ്പിച്ച് പത്രോസിൻ്റെ സിംഹാസനം സമാധാനം പുലരുന്ന നവലോകം ഉണ്ടാകട്ടെയെന്നും മാർപാപ്പ പറഞ്ഞു
#LEOXIV #RobertFrancisPrevost
