ബിജെപിയുടെ ക്ലിഫ് ഹൗസ് മാർച്ചിനിടെ പൊലീസിനോട് ചോറ് ചോദിച്ച് വൈറലായ ഗോവിന്ദ് മിൽമയുടെ (milma) പരസ്യത്തിൽ. 'ഡാ മോനെ, ഒന്ന് കൂളായിക്കേ നീ' എന്ന ടാഗ് ലൈനോടെയാണ് മിൽമയുടെ ഇൻസ്റ്റഗ്രാം പേജിൽ പരസ്യം പങ്കുവെച്ചിരിക്കുന്നത്.
"പോലീസ് മാമൻമാരോട് ചോറും ഇത്തിരി ന്യായവും ചോദിച്ച കൊച്ചുമിടുക്കന് മിൽമയുടെ സ്നേഹം" എന്നും പരസ്യത്തിൽ പറയുന്നു. ഗോവിന്ദ് എന്ന കൊച്ചുമിടുക്കന് മിൽമയുടെ സ്നേഹം എന്ന ക്യാപ്ഷനോടെയാണ് മിൽമ കേരള എന്ന പേജിൽ പോസ്റ്റ് പങ്കുവെച്ചത്.
ദിവസങ്ങൾക്കു മുൻപാണ് സ്കൂളിൽ നിന്നും വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഗോവിന്ദ് ക്ലിഫ്ഹൗസ് മാർച്ചിൻ്റെ ഭാഗമായി തയ്യാറാക്കിയ ബാരിക്കേഡിന് മുന്നിൽപ്പെട്ടത്. ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ പ്രതിഷേധിച്ചായിരുന്നു ബിജെപി മാർച്ച് നടത്തിയത്. എനിക്ക് ചോറ് വേണം, അല്ലെങ്കിൽ അപ്പുറത്ത് ആക്കി താ എന്നാണ് ഗോവിന്ദ് പൊലീസുകാരോട് പറഞ്ഞത്. കുഞ്ഞുബാഗും തൂക്കി പൊലീസുകാരുടെ ഇടയിലൂടെ നടക്കുന്ന ഗോവിന്ദിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
പൊലീസിനെ ചുറ്റിപ്പറ്റി കുറേ നടന്നെങ്കിലും, മാർച്ച് തീരാതെ ബാരിക്കേഡ് എടുത്ത് മാറ്റാൻ പറ്റാത്ത അവസ്ഥയായിരുന്നു. പൊലീസുകാർ ഗോവിന്ദിനെ പറഞ്ഞ് സമാധാനിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു. സമരം കഴിഞ്ഞ് ബാരിക്കേഡ് എടുത്ത് മാറ്റിയതിൽ പിന്നാലെയാണ് ഗോവിന്ദ് വീട്ടിലേക്ക് പോയത്.
