സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ചൊവ്വാഴ്ച പൂർത്തിയായപ്പോൾ ആകെ 1748 പത്രികകൾ സ്വീകരിക്കുകയും 354 എണ്ണം തള്ളുകയും ചെയ്തു; ഇതിനിടെ 3 പത്രിക പിൻവലിച്ചു. 1254 സ്ഥാനാർത്ഥികളിൽ നിന്നായി 2125 നാമ നിർദ്ദേശ പത്രികകളാണ് മൊത്തം ലഭിച്ചത്.
പലയിടങ്ങളിലും നാടകീയ രംഗങ്ങൾ അരങ്ങേറിയ പരിശോധനയിൽ, വരുമാനം മറച്ചുവെച്ചെന്ന പരാതിയെത്തുടർന്ന് പറവൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും നേമത്ത് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെയും പത്രികകളുടെ സൂക്ഷ്മപരിശോധന മാറ്റിവെച്ചെങ്കിലും പിന്നീട് സ്വീകരിച്ചു.
അഭിഭാഷകൻ എന്ന നിലയിലുള്ള വരുമാനം, ഔദ്യോഗിക വാഹനത്തിന്മേലുള്ള ട്രാഫിക് പിഴകളുടെ വിവരങ്ങളും കുടിശ്ശികയും, കൈവശമുള്ള സ്വർണ്ണത്തിന്റെ കൃത്യമായ വിപണിമൂല്യം എന്നിവ വി.ഡി. സതീശൻ പത്രികയിൽ ഉൾപ്പെടുത്തിയില്ലെന്ന പരാതിയിൽ അദ്ദേഹം നൽകിയ വിശദീകരണം തൃപ്തികരമാണെന്ന് വരണാധികാരി കണ്ടെത്തി. രാജീവ് ചന്ദ്രശേഖർ ബംഗളൂരുവിലെ വീടിന്റെ വിവരങ്ങൾ പത്രികയിൽ ഉൾപ്പെടുത്തിയില്ലെന്ന് കോൺഗ്രസ് ഉന്നയിച്ച പരാതിയും തള്ളി, പരാതിയുണ്ടെങ്കിൽ തെരഞ്ഞെടുപ്പിന് ശേഷം കോടതിയിൽ കേസുമായി മുന്നോട്ടുപോകാമെന്ന അഭിഭാഷകന്റെ വാദം അംഗീകരിച്ചാണ് പത്രിക സ്വീകരിച്ചത്.
മണ്ഡലങ്ങളിലെ അപരന്മാരുടെ പത്രികകൾ സംബന്ധിച്ചും നിർണായക തീരുമാനങ്ങളുണ്ടായി. യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി ജി. സുധാകരൻ മത്സരിക്കുന്ന അമ്പലപ്പുഴയിൽ അദ്ദേഹത്തിന്റെ അപരനായി വന്ന പാതിരപ്പള്ളി സ്വദേശി സുധാകരന്റെ പത്രിക തള്ളി. ബേപ്പൂരിൽ യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കുന്ന പി.വി. അൻവറിന്റെ നാല് അപരന്മാരുടെയും പത്രിക സ്വീകരിച്ചപ്പോൾ, എൽ.ഡി.എഫ് സ്ഥാനാർഥി പി.എ. മുഹമ്മദ് റിയാസിന്റെ ഒരു അപരന്റെ പത്രികയാണ് തള്ളിയത്. അൻവർ നൽകിയ സത്യവാങ്മൂലത്തിൽ ഒരു കേസിന്റെ വിവരം ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ പത്രിക സ്വീകരിച്ചതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് എൽ.ഡി.എഫ് വ്യക്തമാക്കി. കോഴിക്കോട് എലത്തൂരിൽ മന്ത്രി എ.കെ. ശശീന്ദ്രനെതിരെ മത്സരിക്കാനൊരുങ്ങിയ പി.കെ. ശശീന്ദ്രന്റെ പത്രിക സൂക്ഷ്മപരിശോധനയ്ക്കിടെ സ്വീകരിച്ച് മേശപ്പുറത്ത് വെച്ച രസീതുമായി ഒരാൾ ഇറങ്ങിയോടിയത് നാടകീയമായി. കുന്നത്തൂരിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന കോവൂർ കുഞ്ഞുമോൻ സ്വതന്ത്രനായും ആർ.എസ്.പി (ലെനിനിസ്റ്റ്) സ്ഥാനാർഥിയായും നൽകിയ രണ്ട് പത്രികകളും അംഗീകരിക്കപ്പെട്ടു.