തൃശൂർ കൊടുങ്ങല്ലൂരിൽ വിദ്യാലയത്തിൽ നാല് വിദ്യാർത്ഥികൾ ബോധരഹിതരായ സംഭവത്തിന് പിന്നിൽ ഹിപ്നോട്ടിസമല്ലെന്ന് വിദഗ്ധ നിരീക്ഷണം. കരോട്ടിഡ് കംപ്രഷൻ എന്ന പ്രക്രിയയിലൂടെയാണ് കുട്ടികൾ ബോധരഹിതരായത്. ചോക്കിംഗ് ഗെയിം എന്ന പേരിൽ വിദേശ രാജ്യങ്ങളിൽ അറിയപ്പെടുന്ന അപകടകരമായ ഈ വിനോദം മസ്തിഷ്ക ക്ഷതം മുതൽ മരണത്തിനു വരെ കാരണമാകും.
കൊടുക്കല്ലൂർ പുല്ലൂറ്റ് വികെ രാജൻ സ്മാരക ഗവ ഹൈസ്കൂളിൽ ഒരു ആൺകുട്ടിയും മൂന്ന് പെൺകുട്ടികളും അബോധാവസ്ഥയിലായത് ഹിപ്നോട്ടിസം പരീക്ഷിച്ചതിലൂടെയാണ് എന്നായിരുന്നു പറഞ്ഞിരുന്നത്. കരോട്ടിഡ് കംപ്രഷൻ എന്ന പ്രക്രിയ പരീക്ഷിച്ചതാണ് കുട്ടികൾ അബോധാവസ്ഥയിലാകാൻ കാരണമെന്ന് വ്യക്തമായി. ചോക്കിംഗ് ഗെയിം, സ്പേസ് മങ്കി ഗെയിം, പാസ് ഔട്ട് തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ഈ പ്രക്രിയ വിദേശ രാജ്യങ്ങളിൽ വർഷങ്ങൾക്ക് മുൻപെ തന്നെ വ്യാപകമാണ്. എന്നാൽ അപകടകരമായ ഈ വിനോദം പലപ്പോഴും മരണത്തിനു വരെ കാരണമായിട്ടുണ്ട്.
കഴുത്തിലോ തൊണ്ടയിലോ സമ്മർദ്ദം ചെലുത്തി തലച്ചോറിലേക്കുള്ള രക്തപ്രവാഹം മനഃപൂർവം നിയന്ത്രിക്കുന്നതാണ് ഈ പ്രവൃത്തി. അതുവഴി ഗെയിം കളിക്കുന്നവർ മിനുറ്റുകളോളം അബോധാവസ്ഥയിലാകും. ശ്വാസംമുട്ടൽ ഗെയിം എന്നും അറിയപ്പെടുന്ന ഈ വിനോദം ബോധക്ഷയവും, മസ്തിഷ്ക ക്ഷതവും ഉൾപ്പെടെ മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്ന് സൈക്കോളജിസ്റ്റും ഹിപ്നോ തെറാപ്പിസ്റ്റുമായ ഡോ ഷാലിമ ഹനീഫ് പറഞ്ഞു.