![]() |
| Courtesy |
പ്രിയങ്കരനായ സഖാവിന്റെ അവസാന വരവിനായി കാത്തിരിക്കുകയായിരുന്നു ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി ക്യാംപസ്. പതിവില്ലാതെ പെയ്ത മഴയിലും, ഓർമകളിൽ സൂക്ഷിച്ച കനൽച്ചുവപ്പിന്റെ ചൂടുണ്ടായിരുന്നു സീതാറാം യച്ചൂരിയുടെ പ്രിയപ്പെട്ട ക്യാംപസിലുയർന്ന അന്ത്യാഭിവാദ്യങ്ങൾക്ക്. റെഡ് സല്യൂട്ട് റെഡ് സല്യൂട്ട് റെഡ് സല്യൂട്ട് കൊമ്രേഡ്, ലാൽസലാം തുടങ്ങി മുദ്രാവാക്യങ്ങൾ വിദ്യാർഥികൾ ഉച്ചത്തിൽ മുഴുക്കി. ഉയർന്നു മുഴങ്ങിയ മുദ്രാവാക്യങ്ങൾക്കിടയിലൂടെ യച്ചൂരിയുടെ ഭൗതികശരീരവും വഹിച്ചുള്ള വാഹനം ക്യാംപസിലെത്തിയപ്പോൾ ആദരാഞ്ജലിയർപ്പിക്കാൻ വിദ്യാർഥികളും അധ്യാപകരും പൂർവവിദ്യാർഥികളും അടക്കം വലിയ ജനക്കൂട്ടമുണ്ടായിരുന്നു.
വൈകിട്ട് 4.30 ഓടെയാണ് പാർട്ടി നേതാക്കൾ എയിംസിൽനിന്ന് യെച്ചൂരിയുടെ മൃതദേഹം ഏറ്റുവാങ്ങി കുടുംബത്തിന് കൈമാറി. വസന്ത് കുഞ്ചിലെ വീട്ടിലിലേക്ക് കൊണ്ടുപോകുംവഴിയാണ് ജവഹർലാൽ നെഹ്റു സർവ്വകലാശാലയിലെ വിദ്യാർത്ഥി യൂണിയൻ ഓഫീസിൽ അൽപസമയം പൊതു ദർശനത്തിന് വെച്ചത്.ജെഎൻയു സ്റ്റുഡന്റ്സ് യൂണിയന്റെ ഓഫിസിലാണ് പൊതുദർശനത്തിനുള്ള ക്രമീകരണം ഒരുക്കിയത്. രാഷ്ട്രീയ ജീവിതത്തിലുടനീളം സന്തതസഹചാരി ആയിരുന്ന മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടും മൂക സാക്ഷിയായി ജെഎൻയുവിൽ ഉണ്ടായിരുന്നു. എ.എ.റഹീം, ജോൺ ബ്രിട്ടാസ് തുടങ്ങി എംപിമാരും സന്നിഹിതരായിരുന്നു. മൃതശരീരത്തിൽ ആദ്യം പൂക്കൾ അർപ്പിച്ച് അന്ത്യാഭിവാദ്യം ചെയ്തത് പ്രകാശ് കാരാട്ടായിരുന്നു. ജെഎൻയുവിൽ 20 മിനിറ്റാണ് പൊതുദർശനം നിശ്ചയിച്ചിരുന്നത്. ജെഎൻയുവിൽ അദ്ദേഹത്തിനൊപ്പം പഠിച്ചവരും പ്രവർത്തിച്ചവരുമെല്ലാം അന്തിമോപചാരം അർപ്പിക്കാനെത്തി.
എംഎ വിദ്യഭ്യാസത്തിനായി ജെ.എൻ.യുവിലെത്തിയപ്പോഴായിരുന്നു യെച്ചൂരി എസ്എഫ്ഐയിലൂടെ ഇടത് രാഷ്ട്രീയത്തിലേക്കെത്തുന്നത്. മൂന്ന് വർഷം അദ്ദേഹം തുടർച്ചയായി വിദ്യാർഥി യൂണിയൻ പ്രസിഡന്റായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ജെ.എൻ.യുവിൽ നിന്നുയർന്ന പ്രതിഷേധ സ്വരങ്ങൾക്ക് നേതൃനിരയിൽ അദ്ദേഹവുമുണ്ടായിരുന്നു.
അടിയന്തരാവസ്ഥക്കാലത്തും അതിനു ശേഷവും ജെഎൻയു രൂക്ഷമായ സമരങ്ങളുടെ വേദിയായപ്പോൾ അതിനു നേതൃത്വം നൽകിയവരിലൊരാൾ യൂണിയൻ ചെയർമാനായിരുന്ന സീതാറാം യച്ചൂരിയായിരുന്നു. 1977–78 കാലത്ത് മൂന്നു വട്ടമാണ് യച്ചൂരി ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. മരണം വരെയും തന്റെ പ്രിയ ക്യാംപസുമായുള്ള അടുപ്പം യച്ചൂരി സൂക്ഷിച്ചു.
കലാലയത്തിലെ പൊതു ദർശനത്തിന് ശേഷം കനത്ത മഴയിലാണ് വസന്ത് കുഞ്ജിലെ വസതിയിലേക്ക് മൃതദേഹം എത്തിച്ചത്. പത്ത് മിനിറ്റോളം മൃതദേഹം ആംബുലൻസിൽ നിന്നും പുറത്തെടുക്കാനാകാൻ കഴിയാത്ത അവസ്ഥയായിരുന്നു. അടുത്ത ബന്ധുക്കൾക്കും പാർട്ടി നേതാക്കൾക്കുമാണു വസതിയിൽ അന്തിമോപചാരം അർപ്പിക്കാൻ അവസരം ഒരുക്കിയിരിക്കുന്നത്.
![]() |
| മൃതദേഹം വീട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോൾ |

