2023 -ലെ ടോംടോം ട്രാഫിക് സൂചിക അനുസരിച്ച് ഗതാഗതക്കുരുക്കിൽ ഏഷ്യയിലെ ഏറ്റവും മോശം സ്ഥലങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ ടെക് ഹബ്ബായ ബെംഗളൂരുവും ഇടം പിടിച്ചിട്ടുണ്ട്. നഗരത്തിലെ ഡ്രൈവർമാർ വെറും 10 കിലോമീറ്റർ യാത്ര ചെയ്യാൻ ശരാശരി 28 മിനിറ്റും 10 സെക്കൻഡും എടുക്കുന്നുണ്ടെന്ന് ഇവരുടെ പഠന റിപ്പോര്ട്ട് ചൂണ്ടിക്കാട്ടുന്നു. അതായത് പ്രതിവർഷം 132 മണിക്കൂർ ബെംഗളൂരു നഗരത്തിൽ ആളുകൾ ഗതാഗതക്കുരുക്കിൽ കുടുങ്ങി കിടക്കുന്നുണ്ടത്രേ. ബെംഗളൂരുവിലെ റോഡുകൾ ഏഷ്യയിലെ ഏറ്റവും വേഗത കുറഞ്ഞ റോഡുകളാണ് റിപ്പോർട്ടിൽ പറയുന്നത്. പട്ടികയിൽ ഇടംപിടിച്ച മറ്റൊരു ഇന്ത്യൻ നഗരം പൂനെയാണ്. ശരാശരി 27 മിനിറ്റും 50 സെക്കൻഡും ആണ് ഇവിടെ 10 കിലോമീറ്റർ യാത്ര യാത്ര ചെയ്യാനായി എടുക്കുന്ന സമയം.
ലോകം ഇന്ന് വരെ കണ്ടതിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയ ഗതാഗതക്കുരുക്ക് സംഭവിച്ചത് 2010 -ൽ ബെജിംഗ്-ടിബറ്റ് എക്സ്പ്രസ്വേയിൽ ആയിരുന്നു. 12 ദിവസമാണ് അന്ന് ആളുകൾ ട്രാഫിക് ജാമിൽ കുടുങ്ങിക്കിടന്നത്.ആയിരക്കണക്കിന് വാഹന യാത്രക്കാരാണ് അന്ന് ആ കുരുക്കിൽ കുടുങ്ങിപ്പോയത്.2010 ഓഗസ്റ്റ് 14 -ന് എക്സ്പ്രസ് വേയിൽ റോഡ് പണി നടക്കുന്നതിനിടയിലാണ് ഈ അസാധാരണമായ ഗതാഗതക്കുരുക്ക് ഉണ്ടായത് 100 കിലോമീറ്ററിലധികം പരന്നുകിടന്ന, ആ ട്രാഫിക് ജാമിൽ ഒരാഴ്ചയോളം ജനജീവിതം പൂർണമായി സ്തംഭിച്ചു. നിർമ്മാണ മേഖലയിൽ എത്തിയ ഹെവി വാഹനങ്ങളായിരുന്നു അന്ന് തടസം സൃഷ്ടിച്ചത്.
കൽക്കരി കയറ്റുന്ന ട്രക്കുകളും മംഗോളിയയിൽ നിന്ന് ബെയ്ജിംഗിലേക്ക് നിർമ്മാണ സാമഗ്രികൾ കൊണ്ടുപോകുന്ന വാഹനങ്ങളും അന്ന് വഴിമുടക്കുകയായിരുന്നു. ട്രക്കുകളിൽ പലതും തകരാറിലായതോടെ പ്രതിസന്ധി രൂക്ഷമായി. പിന്നീട് 12 ദിവസങ്ങളെടുത്താണ് ആ ഗതാഗതക്കുരുക്ക് പരിഹരിക്കപ്പെട്ടത്.
ഗതാഗതക്കുരുക്കിൽ അകപ്പെട്ടു പോയാൽ 10 മിനിറ്റ് പോലും 10 മണിക്കൂറായി അനുഭവപ്പെടുമ്പോഴാണ് അന്ന് ബീജിംഗ്-ടിബറ്റ് എക്സ്പ്രസ്വേയിൽ കുടുങ്ങി പോയവർക്ക് ഒറ്റയിരിപ്പിന് 12 ദിവസത്തോളം കാത്തിരിക്കേണ്ടി വന്നത്. ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഗതാഗതക്കുരുക്കിൽ അകപ്പെട്ട ആയിരക്കണക്കിന് വാഹന യാത്രക്കാർ നേരിട്ട ദൗർഭാഗ്യകരമായ യാഥാർത്ഥ്യമായിരുന്നു ഇത്.2010 ഓഗസ്റ്റ് 26 -ന് ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഗതാഗതക്കുരുക്ക് പതുക്കെ പതുക്കെ പരിഹരിക്കപ്പെട്ടു.