![]() |
കുരുവി കെട്ടിടത്തിൽ |
അസ്വാതന്ത്ര്യത്തിൻറെ ബുദ്ധിമുട്ട് ഏകദേശം 24 മണിക്കൂറെങ്കിലും ആ പക്ഷി അറിഞ്ഞിട്ടുണ്ടാവും.കേസിൽപ്പെട്ട് സീൽ ചെയ്ത കടയിൽ കുടുങ്ങിയ കുരുവിയെ ഒടുവിൽ തുറന്നു വിട്ടു. കണ്ണൂർ ഉളിക്കലിലാണ് സംഭവം. കടയുടെ ഷട്ടർ തുറന്ന് കിളിയെ മോചിപ്പിക്കാൻ കലക്ടർ അരുൺ കെ. വിജയൻ ഉളിക്കൽ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകിയതോടെയാണ് അങ്ങാടി കുരുവിയുടെ മോചനം നടന്നത്.ജില്ലാ ജഡ്ജിയുടെ സാന്നിധ്യത്തിലാണ് കെട്ടിടം തുറന്നത്.
കോടതി ഉത്തരവിനെ തുടർന്ന് പൂട്ടി സീൽ ചെയ്ത ഉളിക്കൽ ടൗണിലെ തുണിക്കടയുടെ ചില്ലുകൂടിനുള്ളിൽ കുരുങ്ങിക്കിടന്ന കുരുവിയാണ് ഒടുവിൽ പറന്നകന്നത്. വ്യാപാരികൾ തമ്മിലുള്ള തർക്കം കോടതിയിലെത്തിയതിനെ തുടര്ന്ന് ആറ് മാസം മുമ്പാണ് കട പൂട്ടി സീൽ ചെയ്തത്. സ്ഥാപനത്തിന്റെ മുൻവശത്ത് ചില്ലുകൂടാണ്. ഇതിന്റെയുള്ളിലാണ് കുരുവി കുടുങ്ങിയത്. കട പൂട്ടി സീൽ ചെയ്തതോടെ കുരുവിക്ക് പുറത്തിറങ്ങാൻ വഴിയില്ലാതായി.
ബുധനാഴ്ചയാണ് കണ്ണൂർ ഉളിക്കൽ ടൗണിൽ പുതുതായി ആരംഭിച്ച വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഷട്ടറിനുള്ളിലേക്ക് അങ്ങാടിക്കുരുവി വന്നുപെടുകയായിരുന്നു. ഗ്ലാസ്സിലെ ചെറിയ ദ്വാരത്തിലൂടെ അകത്തേക്ക് കയറിയ പക്ഷിക്ക്, പുറത്തേക്ക് പോകാൻ സാധിച്ചില്ല. സമീപത്തെ വ്യാപാരികളും ടാക്സി തൊഴിലാളികളും വെള്ളവും തീറ്റയും ചില്ലു കൂടിനുള്ളിലേക്ക് എത്തിക്കാൻ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ഇത് പൂർണമായും ഫലം കണ്ടിട്ടില്ല.
ചില്ലിനിടയിൽ ചിലച്ചുകൊണ്ടിരിക്കെ നാട്ടുകാരാണ് കുരുവിയെ ശ്രദ്ധിച്ചത്. തനിയെ പുറത്തിറങ്ങിപ്പോകുമോ എന്ന് നോക്കി. പക്ഷേ അത് നടന്നില്ല. ചെറിയ വിടവിലൂടെ വെള്ളവും പഴവും നൽകാൻ നാട്ടുകാർ ശ്രമം നടത്തിയിരുന്നു. നാട്ടുകാർ ഫയർഫോഴ്സിനെ വിവരം അറിയിച്ചിരുന്നെങ്കിലും കോടതിയുടെ അനുമതിയില്ലാതെ കട തുറക്കാനാവില്ലെന്നാണ് അവരും അറിയിച്ചത്. വില്ലേജ് ഓഫീസർ സ്ഥലത്ത് എത്തുകയും ജില്ലാ കളക്ടറെ വിവരം അറിയിക്കുകയും ചെയ്തിരുന്നു. ഒടുവിൽ കുരുവിയെ കുറിച്ച് ജില്ല മജിസ്ട്രേറ്റ് കൂടിയായ കലക്ടർ അരുൺ കെ. വിജയന്റെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് നടപടിയിലേക്ക് നീങ്ങിയത്.
#Sparrow #Kannur