യുവാവിന്റെ മലദ്വാരത്തിനുള്ളിൽ ഒന്നാം ലോകമഹായുദ്ധ കാലത്തെ ഒരു പീരങ്കി ഉണ്ട.
Image Credit: Source via X (Twitter)
വിചിത്രമായതും, കേട്ടു കേൾവി ഇല്ലാത്തതുമായ, അതേസമയം ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് വിശ്വസിക്കാൻ പറ്റാത്തതുമായ സംഭവമാണ് യൂറോപ്പിലെ ഒരാശുപത്രിയിൽ നടന്നത്.
ഫ്രാൻസിലെ ടൂലസ് (Toulouse) നഗരത്തിലുള്ള റാംഗ്വിൽ ആശുപത്രിയിലെ (Rangueil Hospital) ആക്സിഡന്റ് ആന്റ് എമർജൻസി യൂണിറ്റിൽ ജനുവരി 31 ശനിയാഴ്ചയാണ് അവിശ്വസനീയമായ ഈ സംഭവം നടന്നത്. കടുത്ത ശാരീരിക അസ്വസ്ഥതകളുമായി എത്തിയ 24 വയസ്സുകാരനെ അടിയന്തര ശാസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ ഡോക്ടർമാർ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. യുവാവിന്റെ മലദ്വാരത്തിനുള്ളിൽ (Rectum) എട്ട് ഇഞ്ച് നീളമുള്ള, ഒന്നാം ലോകമഹായുദ്ധ കാലത്തെ (1914–1918) ഒരു പീരങ്കി ഉണ്ടയാണ് കുടുങ്ങിയിരുന്നത്.
അത്യുഗ്ര സ്ഫോടനശേഷിയുള്ള സ്ഫോടകവസ്തുവാണിതെന്ന് സംശയിച്ചതോടെ ആശുപത്രി അധികൃതർ അടിയന്തര സുരക്ഷാ നടപടികളുടെ ഭാഗമായി ബന്ധപ്പെട്ടവരെ വിവരം അറിയിച്ചു. ഇതിന്റെ ഭാഗമായി ആശുപത്രിയുടെ ഒരു ഭാഗം പൂർണ്ണമായും ഒഴിപ്പിക്കുകയും (Evacuation) പരിസരത്ത് സുരക്ഷാ പ്രതിരോധവലയം തീർക്കുകയും ചെയ്തു. തുടർന്ന് ഫയർഫോഴ്സും ബോംബ് ഡിസ്പോസൽ വിദഗ്ധരും (Bomb Squad) സ്ഥലത്തെത്തി,ബോംബ് ഡിസ്പോസൽ വിദഗ്ധർ ഈ ഷെൽ പരിശോധിക്കുകയും അത് ഉടനടി പൊട്ടിത്തെറിക്കാൻ സാധ്യതയില്ലെന്ന് ഉറപ്പുവരുത്തി.അപകട സാധ്യത ഇല്ലെന്ന് മനസ്സിലായതോടെ ഷെൽ യുവാവിന്റെ ശരീരത്തിൽ നിന്ന് പുറത്തെടുത്തു.
യുവാവിന്റെ മലാശയത്തിൽ കുടുങ്ങിയ ഈ പീരങ്കി ഉണ്ട 1914–1918 കാലഘട്ടത്തിൽ ബ്രിട്ടീഷ്, ഫ്രഞ്ച് സൈന്യങ്ങൾക്കെതിരെ ഇമ്പീരിയൽ ജർമ്മൻ സൈന്യം ഉപയോഗിച്ചിരുന്നതാണെന്ന് തിരിച്ചറിഞ്ഞു(WW1 Artillery Shell). പിച്ചളയും ചെമ്പും കൊണ്ട് നിർമ്മിച്ചതായിരുന്നു പുറത്തെടുത്ത പീരങ്കി ഷെൽ.
ഈ സ്ഫോടകവസ്തു എങ്ങനെ യുവാവിന്റെ ഉള്ളിലെത്തി എന്നതിൽ ഇപ്പോഴും വ്യക്തതയില്ലെങ്കിലും, ഒരു പാർട്ടിക്കിടയിലുണ്ടായ അബദ്ധമാകാം ഇതെന്ന് ചില ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ 'കാറ്റഗറി എ' (Category A explosives) വിഭാഗത്തിൽപ്പെട്ട അപകടകരമായ സ്ഫോടകവസ്തുക്കൾ കൈവശം വച്ചതിനും കൈകാര്യം ചെയ്തതിനും ഇയാൾക്കെതിരെ നിയമനടപടി സ്വീകരിക്കുന്നത് പ്രോസിക്യൂട്ടർമാർ പരിഗണിക്കുന്നുണ്ട്.
അപൂർവ്വവും വിചിത്രവുമായ ഈ മെഡിക്കൽ എമർജൻസിക്ക് ശേഷം യുവാവ് നിലവിൽ ആശുപത്രിയിൽ സുഖം പ്രാപിച്ചു വരുന്നു. ആശുപത്രി ജീവനക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ഒരുപോലെ മുനയിൽ നിർത്തിയ ഈ സംഭവം ലോകമെമ്പാടും വലിയ വാർത്താ പ്രാധാന്യമാണ് നേടിയത്.
