ഇന്ധന ടാങ്കുകളിൽ കൃത്യമായ മർദ്ദം നിലനിർത്തുന്നതിനും എൻജിൻ പ്രവർത്തനം സുഗമമാക്കുന്നതിനും ഹീലിയം ആവശ്യമാണ്.
Image credit: NASA
അരനൂറ്റാണ്ടിന് ശേഷം മനുഷ്യനെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് എത്തിക്കാനൊരുങ്ങുന്ന നാസയുടെ ചരിത്രപ്രധാനമായ ആർട്ടെമിസ് II (Artemis II) ദൗത്യം സാങ്കേതിക തടസ്സങ്ങളെത്തുടർന്ന് വീണ്ടും വൈകുന്നു. മാർച്ച് ആറിന് വിക്ഷേപണം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും, പേടകത്തിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കേണ്ടതിനാൽ വിക്ഷേപണ തീയതി നീട്ടിവെക്കാൻ അമേരിക്കൻ ബഹിരാകാശ ഏജൻസി തീരുമാനിച്ചു.
ലോകത്തിലെ ഏറ്റവും കരുത്തുറ്റ ബഹിരാകാശ വിക്ഷേപന യാനങ്ങളിൽ ഒന്നായ സ്പേസ് ലോഞ്ച് സിസ്റ്റത്തിന്റെ (SLS) അപ്പർ സ്റ്റേജിൽ ഹീലിയം വാതകം പ്രവഹിക്കുന്നതിലുണ്ടായ തടസ്സമാണ് നിലവിലെ പ്രധാന വെല്ലുവിളി. ഫെബ്രുവരി 21-ന് രാത്രി നടത്തിയ നിർണായക പരിശോധനയ്ക്കിടയിലാണ് ഈ തകരാർ ശ്രദ്ധയിൽപ്പെട്ടത്. ഇന്ധന ടാങ്കുകളിൽ കൃത്യമായ മർദ്ദം നിലനിർത്തുന്നതിനും എൻജിൻ പ്രവർത്തനം സുഗമമാക്കുന്നതിനും ഹീലിയം അത്യന്താപേക്ഷിതമാണ്.
ലോഞ്ച് പാഡിൽ വെച്ച് ഈ തകരാർ പരിഹരിക്കാൻ സാധിക്കില്ലെന്ന നിഗമനത്തിലാണ് നാസ. ഇതിനെത്തുടർന്ന്, 98 മീറ്റർ ഉയരമുള്ള കൂറ്റൻ റോക്കറ്റിനെയും അതിന് മുകളിലുള്ള ഒറിയോൺ പേടകത്തെയും കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് പാഡ് 39 ബിയിൽ നിന്ന് തിരികെ വെഹിക്കിൾ അസംബ്ലി ബിൽഡിംഗിലേക്ക് (VAB) മാറ്റി. പത്തര മണിക്കൂർ നീണ്ട സങ്കീർണ്ണമായ പ്രക്രിയയിലൂടെയാണ് റോക്കറ്റിനെ തിരികെ എത്തിച്ചത്.
പരീക്ഷണങ്ങളും വെല്ലുവിളികളും
നേരത്തെ നടത്തിയ 'വെറ്റ് ഡ്രസ് റിഹേഴ്സൽ' സമയത്ത് ഹൈഡ്രജൻ ചോർച്ച കണ്ടെത്തിയിരുന്നു. ഇത് വിജയകരമായി പരിഹരിച്ച് ഏഴ് ലക്ഷം ഗാലൻ ലിക്വിഡ് പ്രൊപ്പല്ലന്റ് നിറച്ച് നടത്തിയ രണ്ടാം ഘട്ട പരിശോധന വിജയകരമായിരുന്നു. എന്നാൽ അതിനു പിന്നാലെ വന്ന ഹീലിയം പ്രശ്നം ദൗത്യത്തെ വീണ്ടും അനിശ്ചിതത്വത്തിലാക്കി. മാർച്ച് മാസത്തിലെ വിക്ഷേപണ സമയം (Launch Window) അവസാനിച്ചതിനാൽ, ഏപ്രിൽ മാസത്തിൽ അനുയോജ്യമായ സമയത്ത് ദൗത്യം പൂർത്തിയാക്കാനാണ് നാസ ഇപ്പോൾ ലക്ഷ്യമിടുന്നത്.
ഭൂമിയിൽ നിന്ന് മനുഷ്യൻ ഇതുവരെ സഞ്ചരിച്ചിട്ടില്ലാത്തത്ര ദൂരത്തേക്ക്, അതായത് ചന്ദ്രന്റെ അപ്പുറത്തെ വശത്തേക്ക് (Far Side) സഞ്ചരിക്കുക എന്നതാണ് ഈ ദൗത്യത്തിന്റെ പ്രത്യേകത. നാല് പ്രമുഖ ബഹിരാകാശ സഞ്ചാരികളാണ് ഈ പത്ത് ദിവസത്തെ യാത്രയിൽ പങ്കുചേരുന്നത്:
* റീഡ് വൈസ്മാൻ (കമാൻഡർ)
* വിക്ടർ ഗ്ലോവർ (പൈലറ്റ്)
* ക്രിസ്റ്റീന കോക്ക് (മിഷൻ സ്പെഷ്യലിസ്റ്റ്)
* ജെറമി ഹാൻസെൻ (കനേഡിയൻ ബഹിരാകാശ ഏജൻസി)
ഒരു മിനിബസ്സിനോളം മാത്രം വലിപ്പമുള്ള ഒറിയോൺ'(Orion) പേടകത്തിനുള്ളിലിരുന്നാണ് ഇവർ ചന്ദ്രനെ വലംവെക്കുക. ചന്ദ്രന്റെ ഉപരിതലത്തിൽ നിന്ന് ഏകദേശം 6,500 മുതൽ 9,500 കിലോമീറ്റർ വരെ ഉയരത്തിൽ ചന്ദ്രനെ പ്രദക്ഷിണം ചെയ്യുന്ന ഇവർ അവിടുത്തെ രഹസ്യങ്ങൾ പഠിക്കുകയും ചിത്രങ്ങൾ പകർത്തുകയും ചെയ്യും. ഈ ദൗത്യം ചന്ദ്രനിൽ ഇറങ്ങില്ലെങ്കിലും, മനുഷ്യനെ നേരിട്ട് ചന്ദ്രോപരിതലത്തിൽ എത്തിക്കുന്ന ആർട്ടെമിസ് III പദ്ധതിയുടെ വിജയത്തിന് ഇത് അത്യന്താപേക്ഷിതമാണ്.
More readചരിത്രം കുറിക്കാൻ നാസ! ; അര നൂറ്റാണ്ടിനു ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്
