ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി സിപിഎം. യുഎപിഎ, പിഎംഎൽഎ, സിഎഎ തുടങ്ങിയ നിയമങ്ങൾ റദ്ദാക്കുക, ജാതി സെൻസസ് നടപ്പാക്കുക ഉൾപ്പെടെയുള്ള കാര്യങ്ങളാണ് പ്രകടനപത്രികയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഉന്നത വിദ്യാഭ്യാസ രംഗത്തെ സ്വകാര്യവത്കരണം നിർത്തലാക്കുക, ഗവർണർ നിയമനാധികാരം സംസ്ഥാന സർക്കാരുകൾക്കാക്കുക എന്നിങ്ങനെ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ തമ്മിൽ നിലനിക്കുന്ന തർക്കവിഷയങ്ങളിലും നിലപാടെടുക്കുന്നതാണ് പ്രകടനപത്രിക.
വിലക്കയറ്റം നിയന്ത്രിക്കും സിഎഎ റദ്ദാക്കും തുടങ്ങി സുപ്രധാന വാഗ്ധാനങ്ങളുമായി സിപിഎം ലോക്സഭാ പ്രകടന പത്രിക. കേന്ദ്ര നികുതിയിൽ 50% സംസ്ഥാനങ്ങൾക്ക് നൽകുമെന്ന് ഉൾപ്പെടെ വാഗ്ദാനത്തിൽപ്പെടുന്നു.
ജിഡിപിയിൽ 6% വിദ്യാഭ്യാസത്തിന് നീക്കി വെക്കും. സംസ്ഥാനങ്ങളുടെ ഫെഡറൽ അവകാശങ്ങൾ പുനഃസ്ഥാപിക്കുമെന്നും പ്രകടന പത്രികയിലുണ്ട്. സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയും പി ബി അംഗങ്ങളും ചേർന്നാണ് പ്രകടന പത്രിക പ്രകാശനം ചെയ്തത്.
സര്ക്കാര് മേഖലയിലേതിന് സമാനമായ രീതിയിൽ സ്വകാര്യ രംഗത്തും സംവരണം ഏർപ്പെടുത്തും. ജാതി സെൻസസ് നടപ്പാക്കും. തെരഞ്ഞെടുപ്പിൽ പാർട്ടികൾക്ക് സർക്കാർ ഫണ്ട് ഏർപ്പെടുത്തും. കോർപ്പറേറ്റ് സംഭാവന നിരോധിക്കുമെന്നും സിപിഎം വ്യക്തമാക്കി. വിദ്വേഷ കുറ്റകൃത്യങ്ങൾക്ക് നിയമം കൊണ്ടുവരും. യുഎപിഎയും കള്ളപ്പണ നിരോധന നിയമവും കിരാതമാണ്. ബിജെപിയേയും എൻഡിഎ സഖ്യ കക്ഷികളെയും തോൽപിക്കാൻ ആഹ്വാനം ചെയ്യും. സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും ശക്തി വർദ്ധിപ്പിക്കും. കേന്ദ്രത്തിൽ മതേതര സർക്കാരിനെ കൊണ്ടുവരും. തൊഴിലുറപ്പ് കൂലി ഇരട്ടിയാക്കും. ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി തിരികെ നൽകി തെരഞ്ഞെടുപ്പ് നടത്തുമെന്നും പ്രകടന പത്രികയിലുണ്ട്.