![]() |
| Courtesy |
അന്തരിച്ച സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മൃതദേഹം മെഡിക്കൽ വിദ്യാർഥികൾക്ക് പഠനാവശ്യത്തിന് കൈമാറാമെന്ന് ഹൈക്കോടതി. മൃതദേഹം ക്രിസ്ത്യൻ മതാചാരപ്രകാരം സംസ്കരിക്കാൻ അനുവദിക്കണമെന്ന മകൾ ആശാ ലോറൻസ് നൽകിയ ഹർജി സിംഗിൾ ബെഞ്ച് തള്ളി. എം.എം. ലോറന്‍സിന്റെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജിന് കൈമാറുന്നതിനുള്ള നിയമപരമായ തടസങ്ങള്‍ ഇതോടെ നീങ്ങി.ജസ്റ്റിസ് വി ജി അരുണ്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് വിധി പറഞ്ഞത്.
മൃതദേഹം എംബാം ചെയ്ത് സൂക്ഷിക്കാനും പഠനാവശ്യത്തിനുമായി ഏറ്റെടുക്കാനുമുള്ള കളമശ്ശേരി മെഡിക്കല്‍ കോളജിന്റെ തീരുമാനം റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഹര്‍ജി തള്ളിയതോടെ മൃതദേഹം എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് പഠനാവശ്യത്തിനായി ഉപയോഗിക്കാനാകും. സെപ്റ്റംബർ 21നാണ് ലോറൻസ് അന്തരിച്ചത്.
തന്റെ പിതാവിന്റെ മൃതദേഹം ക്രിസ്ത്യൻ മതാചാരപ്രകാരം സംസ്കരിക്കണമെന്നായിരുന്നു മകളുടെ ആവശ്യം. എന്നാൽ എം എം ലോറൻസിന്റെ താൽപര്യപ്രകാരമാണ് മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറിയതെന്ന് മകൻ സജീവൻ അറിയിച്ചിരുന്നു.
നേരത്തെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ തെളിവെടുപ്പിലടക്കം രണ്ട് സാക്ഷികളെയും ഹാജരാക്കിയിരുന്നു. ഈ സാക്ഷിമൊഴികൾ അവിശ്വസിക്കേണ്ടതില്ലെന്ന് കണ്ടെത്തിയാണ് ആശ ലോറൻസിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയത്. കളമശേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ ആഴ്ചകളായി സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി അനാട്ടമി വിഭാഗത്തിന് കൈമാറും. ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് ഹർജിക്കാരിയായ മകൾ ആശ ലോറൻസ് അറിയിച്ചു.
